ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്ക്, ഗ്ലൗസ്, സുരക്ഷാ കിറ്റുകൾ, വെന്‍റിലേറ്ററുകൾ എന്നിവ വാ ങ്ങുന്നതിൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ആവശ്യമായ ഉപകരണങ്ങളുടെ കണക്ക് നൽകിയാൽ വാ ങ്ങി നൽകുമെന്നാണ് കേന്ദ്ര നിർദേശം. പല സംസ്ഥാനങ്ങളിലും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്ന പരാതി ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ നടപടി.
ഈ മാസം രണ്ടാം തീയതി സംസ്ഥാനങ്ങൾക്ക് കേന്ദ്രം അയച്ച സർക്കുലറിലാണ് പുതിയ നിർദേശങ്ങൾ നൽകിയത്. പി.പി.ഇ കിറ്റുകൾ, എൻ 95 മാസ്കുകൾ, വെന്‍റിലേറ്ററുകൾ എന്നിവ സംസ്ഥാന സർക്കാറുകൾ സ്വന്തം നിലക്ക് വാങ്ങിക്കരുത്. ആവശ്യമായ ഉപകരണങ്ങളുടെ കണക്കെടുത്ത് കേന്ദ്രത്തെ അറിയിക്കണം. ഉപകരണങ്ങൾ കേന്ദ്രം വാങ്ങിച്ച് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ സർക്കുലറിൽ വ്യക്തമാക്കുന്നു.
കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരമാണ് നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേന്ദ്ര നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഫെഡറൽ വ്യവസ്ഥയിൽ ആരോഗ്യവും ആഭ്യന്തര സുരക്ഷയും സംസ്ഥാനത്തിന്‍റെ ചുമതലയാണെന്ന് മഹാരാഷ്ട്ര സഖ്യസർക്കാറിലെ മുതിർന്ന മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് സംസ്ഥാനങ്ങളെ വരുതിക്ക് നിർത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രത്തിന്‍റെ പുതിയ നിർദേശം കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.