ന്യൂഡൽഹി: പാർലമെന്റിന്റെ സെന്റർ ഹാളിലും പൊതുയിടങ്ങളിലും പ്രദർശിപ്പിച്ച ഹിന്ദുമഹാസഭ നേതാവ് വി.ഡി സവർക്കറിന്റെ ഛായാചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
ഇത്തരത്തിലുള്ള നിസ്സാര ഹരജികൾ നിങ്ങളുടെ മാനസികാവസ്ഥയെ കാണിക്കുന്നുവെന്നും കോടതിയുടെ സമയം പാഴാക്കുന്നതിനെതിരെ പിഴ ചുമത്തുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥനായിരുന്ന തമിഴ്നാട് സ്വദേശി ബി. ബാലമുരുകനാണ് സുപ്രീംകോടതിയെ സമീപിച്ചത്. സവർക്കറുടെ ഛായാചിത്രം നീക്കം ചെയ്യണമെന്ന ആവശ്യത്തിന് പുറമെ കുറ്റവാളികളെയും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ധരിക്കുന്നതിൽ നിന്ന് സർക്കാറുകളെ തടയുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
എന്നാൽ ഇത്തരം ഹരജികൾക്ക് പിന്നാലെ പോകാതെ വിരമിക്കൽ ജീവിതം ആസ്വദിക്കൂവെന്ന് ബെഞ്ച് ഹരജിക്കാരരോട് പറഞ്ഞു. എന്നാൽ പൊതുതാത്പര്യത്തിന് വേണ്ടിയാണ് താൻ കോടതിയെ സമീപിച്ചതെന്ന് ബാലമുരുകൻ ചൂണ്ടിക്കാട്ടി. കോടതിയുടെ സമയം പാഴാക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും ലക്ഷം രൂപ പിഴ ചുമത്തുമെന്നും ചീഫ് ജസ്റ്റിസ് ഹരജിക്കാരോട് പറഞ്ഞതിനെ തുടർന്ന് കേസ് പിൻവലിക്കുന്നതായി ബാലമുരുകൻ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.