ശ്രീനഗർ: ‘ഒന്നുകിൽ ഞങ്ങൾക്ക് പൗരത്വം നൽകുക, അല്ലെങ്കിൽ ഞങ്ങളെ തി രിച്ചുപോകാൻ അനുവദിക്കുക’ -പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് വിവാഹം കഴിച്ചെത്തിയവർ അധികാരികൾക്കു മുന്നിൽ യാചിക്കുകയാണ്. ഇ ങ്ങനെ ബന്ധുക്കളെ സന്ദർശിക്കാൻ പോലും കഴിയാതെ ദുരിതം അനുഭവിക്കുന്ന 350ഓളം സ്ത്രീകൾ ജമ്മു-കശ്മീരിലുണ്ടെന്നാണ് കണക്ക്. വർഷങ്ങൾ കഴിഞ്ഞിട്ടും പാസ്പോർട്ടോ മറ്റു യാത്രരേഖകളോ ഇവർക്ക് അനുവദിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ജമ്മു-കശ്മീർ ഗവർണർ എസ്.പി. മലിക്, പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ എന്നിവരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് ഇവർ.
‘വിവാഹിതരായി ഇവിടെ എത്തിയ സ്ത്രീകളെന്നനിലയിൽ ഇവിടത്തെ പൗരത്വം ലഭിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്’ -പ്രതിഷേധകരിലൊരാളായ ത്വയ്യിബ പറഞ്ഞു. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും വിഷയം ഏറ്റെടുക്കണമെന്നും പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകൾ ആവശ്യപ്പെട്ടു.
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും കുടുംബങ്ങളെ സന്ദർശിക്കാൻ കേന്ദ്ര സർക്കാറും സംസ്ഥാനവും തങ്ങൾക്ക് യാത്രരേഖകൾ നിഷേധിക്കുകയാണെന്ന് സ്ത്രീകൾ ആരോപിച്ചു. 2010ൽ ഉമർ അബ്ദുല്ല സർക്കാർ ‘89 മുതൽ 2009 വരെ പാകിസ്താനിൽനിന്ന് ഇന്ത്യയിലെത്തിയ പ്രക്ഷോഭകർക്ക് തിരിച്ചുപോക്കിനായി പുനരധിവാസ നയം പ്രഖ്യാപിച്ചിരുന്നു. വാഗ, അട്ടാരി, സലാംബാദ്, ചകൻദ ഭാഗ്, ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലൂടെയാണ് യാത്രാനുമതി നൽകിയത്. അനൗദ്യോഗികമായി നേപ്പാൾ വഴിയും പോകാൻ അനുമതി നൽകിയിരുന്നു. 2016 വരെ നൂറുകണക്കിനു പേർ ആനുകൂല്യം ഉപയോഗപ്പെടുത്തി കുടുംബങ്ങളുമായി നേപ്പാൾ വഴി തിരിച്ചുപോയി. എന്നാൽ, അതിനുശേഷം ഈ നയം കേന്ദ്ര സർക്കാർ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.