ന്യൂഡൽഹി: മെഡിക്കൽ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാൻ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യക്കു പകരം ദേശീയ മെഡിക്കൽ കമീഷൻ രൂപവത്കരിക്കാനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതുസംബന്ധിച്ച ബിൽ ശീതകാല പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും.
ദേശീയ മെഡിക്കൽ കമീഷന് കീഴിൽ നാല് സ്വയംഭരണ ബോർഡുകൾ ഉണ്ടാവും. ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം, മെഡിക്കൽ സ്ഥാപനങ്ങളുടെ അംഗീകാരം, മെഡിക്കൽ പ്രാക്ടീഷനർമാരുടെ രജിസ്ട്രേഷൻ എന്നിവക്കു വേണ്ടിയായിരിക്കും വെവ്വേറെ ബോർഡുകൾ. ചെയർമാനെയും ബോർഡ് അംഗങ്ങളെയും സർക്കാർ നോമിനേറ്റ് ചെയ്യും. അംഗങ്ങളെ തെരഞ്ഞെടുക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കും. തെരഞ്ഞെടുക്കെപ്പട്ട അഞ്ച് അംഗങ്ങളും 12 എക്സ് ഒഫീഷ്യോ അംഗങ്ങളും കമീഷനിൽ ഉണ്ടാവും.
പ്രവേശനത്തിനും മെഡിക്കൽ പ്രാക്ടിസ് ലൈസൻസിനും പൊതുപരീക്ഷ നടത്താൻ ബിൽ വ്യവസ്ഥചെയ്യുന്നു. പോസ്റ്റ് ഗ്രാേജ്വറ്റ് കോഴ്സുകൾ തുടങ്ങാനോ സീറ്റെണ്ണം കൂട്ടാനോ അനുമതി വേണ്ട. നിലവാരം പുലർത്തുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. അഴിമതി നിറഞ്ഞ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണം ഉദ്ദേശിച്ചാണ് കമീഷൻ രൂപവത്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.