ചെന്നൈ: സംഹാരരൂപിയായി മാറുമെന്ന് ഭയപ്പെട്ട ‘നാദ’ ചുഴലിക്കാറ്റ് ദുര്‍ബലമായി വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ഓടെ തീരമണയും. നാദ മെലിഞ്ഞെങ്കിലും നേരിടാന്‍ തമിഴ്നാടും പുതുച്ചേരിയും സര്‍വ സജ്ജീകരണം ഒരുക്കി. ന്യൂനമര്‍ദത്തെതുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീരത്തത്തെുന്നതിന് മുമ്പ് തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്ര, രായലസീമ തീരപ്രദേശങ്ങളിലും തുടര്‍ച്ചയായി രണ്ടു ദിവസമായി മഴ ലഭിച്ചു. കേരളത്തിലും ഒറ്റപ്പെട്ട മഴ പെയ്തു. പുതുച്ചേരിക്കും വേദാരണ്യത്തിനും മധ്യേ കടലൂര്‍ തീരമണിഞ്ഞ നാദയുടെ പ്രഭാവത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായ കനത്ത മഴ ലഭിക്കുമെന്ന് ചെന്നൈ റീജ്യനല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. ബാലചന്ദ്രന്‍ വ്യക്തമാക്കി. എങ്ങും മേഘാവൃതമായ ആകാശമായിരിക്കും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുതുച്ചേരി തീരത്തുനിന്ന് 735 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറിയ ശക്തിയേറിയ ന്യൂനമര്‍ദം 270 കിലോമീറ്റര്‍ കൂടി തീരത്തേക്ക് താണ്ടാന്‍ ബാക്കിയിരിക്കെ ദുര്‍ബലമാകുകയായിരുന്നു. ഇതോടെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കാറ്റിന്‍െറ ശക്തി മണിക്കൂറില്‍ 50 കിലോമീറ്ററായി കുറയാനാണ് സാധ്യത. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി തീരപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന പൊലീസും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ തമിഴ്നാട് സര്‍ക്കാര്‍ 1070, 1077 എന്നീ ഹെല്‍പ്ലൈന്‍ നമ്പരുകള്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം, പുതുച്ചേരി, കാരക്കല്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.