ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിനെതിരെ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ ഡൽഹിയിലെ ഫലസ്തീൻ എംബസിയിലെത്തി സ്ഥാനപതി അദ്നാൻ അബു അൽഹൈജയെ കണ്ടു.
ഫലസ്തീൻ പോരാളികൾക്ക് അനുകൂലമായി രാജ്യത്തെ ജനങ്ങളെയും ഭരണകൂടത്തേയും ചേർത്തു നിർത്താൻ ആവുന്നതെല്ലാം ചെയ്യുമെന്ന് ലീഗ് നേതാക്കൾ അദ്നാൻ അബു അൽഹൈജയെ അറിയിച്ചു. മനുഷ്യക്കുരുതിക്കെതിരെ ഫലസ്തീൻ ജനതക്ക് വേണ്ടി കേരളത്തിൽ നടക്കുന്ന പരിപാടികൾ ഇ.ടി ബഷീർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സഹോദരീ സഹോദരന്മാർ ഇക്കാര്യത്തിൽ അനുഭവിക്കുന്ന വേദനയും തങ്ങളോട് ഹൃദയം ചേർത്തുവെക്കുന്നതും സ്ഥാനപതി നന്ദിപൂർവം സ്മരിച്ചു. ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമ്മർ, അഡ്വ. ഹാരിസ് ബീരാൻ, അബ്ദുൽ ഹലിം, നൂർ ശംസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഹൈദരാബാദ്: ഹൈദരാബാദ് ഇഫ്ലുവിൽ സമരം ചെയ്ത വിദ്യാർഥികളെ കേസിൽ കുടുക്കുന്ന യൂനിവേഴ്സിറ്റി നിലപാടിനെ ശക്തമായി നേരിടുമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു. മുസ്‍ലിം സ്റ്റുഡൻസ് ഫെഡറേഷൻ എന്നത് വർഗീയ പശ്ചാത്തലമുള്ള സംഘടനയാണെന്ന് അധികാരികൾ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിൽ പറഞ്ഞത് തീർത്തും വാസ്തവ വിരുദ്ധമാണ്.
തീർത്തും അക്കാദമികപരമായ സാഹിത്യ ചർച്ചയെ വളച്ചൊടിച്ച് മത സ്പർദ്ധയുണ്ടാക്കുന്നതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അധികാരികൾ നടത്തുന്നതെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കുറ്റപ്പെടുത്തി. കാമ്പസിൽ നടന്ന ലൈംഗീകാതിക്രമണ കേസിൽ നടപടി വൈകിയതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളെ നിയമപരമായി ഒതുക്കിത്തീർക്കാനും, നിയമന കാലാവധി അവസാനിച്ച വി.സിക്കെതിരെയുള്ള വിദ്യാർഥി വികാരം മറച്ചു പിടിക്കാനുമുള്ള ശ്രമമാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.
ഇസ്‌ലാമോഫോബിക്കായ രീതിയിലുള്ള വാർത്താ കുറിപ്പ് അപലപനീയവും നിരാശാജനകവുമാണ്. ആറോളം മലയാളി വിദ്യാർഥികളാണ് ഇപ്പോൾ കേസിലുൾപ്പെട്ടിട്ടുള്ളത്. അവർക്കു വേണ്ട നിയമപരവും രാഷ്ട്രീയ പരവുമായ സഹായങ്ങൾ എം.എസ്.എഫ് നൽകുമെന്നും പി.വി അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്.എച് മുഹമ്മദ് അർഷാദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.