പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനേഴുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ഖോദ സ്വദേശിയായ അസദ് എന്നയാളാണ് ഞായറാഴ്ച പുലർച്ചെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചത്. ഖോദ പ്രദേശത്ത് വെച്ച് പൊലീസിനു നേരെ വെടിയുതിർത്ത പ്രതിയെ പൊലീസ് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇയാൾ മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ മെയ് 28ന് ഖോദയിലെ നവനീത് വിഹാർ കോളനിയിൽ വെച്ചുണ്ടായ ഒരു തർക്കത്തിനിടയിലാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യ ചൗഹാൻ എന്ന വിദ്യാർഥിക്ക് കുത്തേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സൂര്യ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
സംഭവം നടന്ന ഉടൻ തന്നെ ഈ കേസ്സിലെ മറ്റ് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ അസദ് ഒളിവിൽ പോവുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഞായറാഴ്ച പുലർച്ചെയോടെ ഖോദയിൽ വെച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.