മുംബൈയിൽ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
മുംബൈ: നീറ്റ് ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥി സമരക്കാരെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കുമെന്ന് പൊലീസിന്റെ ഭീഷണി. ഇത് വിഡിയോയിൽ പകർത്തി വിദ്യാർഥികൾ പുറത്തുവിട്ടതോടെ വെട്ടിലായ പൊലീസ്, മുഖം രക്ഷിക്കാൻ സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഔദ്യോഗികമായി അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ന്യൂഡൽഹിയിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിലും പ്രതിഷേധങ്ങൾ നടന്നു വരികയാണ്. ഇതിനിടയിലാണ് വിവാദമായ സംഭവമുണ്ടായത്. വിദ്യാർഥികൾ സമരവുമായി മുന്നോട്ട് പോയാൽ കള്ളക്കേസിൽ കുടുക്കുമെന്നായിരുന്നു പൊലീസുകാരന്റെ ഭീഷണി. വിദ്യാർഥികളുടെ മേൽ രഹസ്യമായി മയക്കുമരുന്ന് വെച്ചുപിടിപ്പിക്കുമെന്നും, നാർക്കോട്ടിക് നിയമപ്രകാരം കേസെടുത്ത് ബാക്കി ജീവിതം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുമെന്നും ഡ്രൈവർ മുന്നറിയിപ്പ് നൽകുന്നത് വിഡിയോയിൽ വ്യക്തമാണ്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാകുകയും പൊതുജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമാവുകയും ചെയ്തു. തുടർന്ന് അധികൃതർ വിഷയം ഗൗരവമായി പരിശോധിക്കുകയായിരുന്നു. യാഥാർത്ഥ്യങ്ങൾ പരിശോധിച്ച ശേഷം, അന്വേഷണം പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഡ്രൈവറെ നിലവിലെ ചുമതലകളിൽ നിന്നും നീക്കം ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഭീഷണികൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനായി മുംബൈ പൊലീസ് പുതിയ വഴികൾ തേടുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവരെ ഡിജിറ്റൽ സംവിധാനങ്ങൾ വഴി നിരീക്ഷിക്കുക, വീടുകൾ സന്ദർശിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് അധികാരികൾ സ്വീകരിക്കുന്നത്. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരുടെ ഫോണിലേക്ക് നേരിട്ട് വിളിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നത് പതിവാണ്. ചില സന്ദർഭങ്ങളിൽ, പ്രതിഷേധക്കാർ തങ്ങളുടെ വാട്സാപ്പ് ലൈവ് ലൊക്കേഷൻ നിരന്തരം ഷെയർ ചെയ്യണമെന്ന് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും പരാതികളുണ്ട്. കൂടാതെ, ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷൻ 35(3) പ്രകാരമുള്ള നിയമപരമായ നോട്ടീസുകൾ ഓൺലൈൻ വഴി അയച്ചുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാനും അധികൃതർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.