അഹ്മദാബാദ്: ഗുജറാത്തിലെ മോർബി നഗരത്തിൽ നൂറ്റാണ്ട് പഴക്കമുള്ള പാലം തകർന്ന് 130ലേറെ ആളുകൾ മരിച്ച സംഭവത്തിൽ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ട്വീറ്റുമായി കനയ്യകുമാർ. 2021 ൽ കൊൽക്കത്തയിലെ പാലം തകർന്നപ്പോൾ പശ്ചിമബംഗാൾ സർക്കാരിന്റെ അഴിമതിയാണ് അതിനു പിന്നിലെന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് സഹിതമാണ് കനയ്യ ട്വിറ്ററിലെത്തിയത്.
''തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കൊൽക്കത്തയിൽ പാലം തകർന്നത്. പശ്ചിമബംഗാൾ സർക്കാരിന്റെ അഴിമതിയാണ് ഇതു കാണിക്കുന്നത്. കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണിത്''-എന്നായിരുന്നു 2021ൽ മോദി ട്വീറ്റ് ചെയ്തത്.
"തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, നിങ്ങളുടെ സ്വന്തം സംസ്ഥാനത്ത് പാലം തകർന്ന് 50 പേർ മരിച്ചിരിക്കുന്നു. കഴിഞ്ഞാഴ്ചയാണ് പാലത്തിൽ നവീകരണപ്രവൃത്തികൾ നടന്നത്. ഇക്കാര്യത്തിൽ എന്താണ് നിങ്ങൾക്കും ഗുജറാത്ത് സർക്കാരിനും ഞങ്ങളോട് പറയാനുള്ളത്? എന്നായിരുന്നു ഈ ട്വീറ്റ് പങ്കുവെച്ച് കനയ്യയുടെ ചോദ്യം.
പാലം തകർന്നത് അഴിമതി മൂലമാണോ അതോ ദൈവത്തിന്റെ ഇടപെടൽ കാരണമോ എന്നും കനയ്യ ചോദിച്ചു. ഗുജറാത്തിലെ മോർബി നഗരത്തിൽ തകർന്നുവീണ നൂറ്റാണ്ട് പഴക്കമുള്ള പാലം പുനരുദ്ധരിക്കുന്നതിന് മുമ്പ് അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പൽ ബോഡി മേധാവി വെളിപ്പെടുത്തിയിരുന്നു. പാലം തകർന്ന് 80 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നുണ്ടെന്നും 200 പേരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.