മുംബൈ: നലാസോപാറയിൽ കുട്ടിയുടെ ജന്മദിനാഘോഷത്തിനായി വാങ്ങിയ കേക്കിനുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി. തുടർന്ന് അത് കഴിച്ച 11 പേർ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ ചികിത്സ തേടി. നലാസോപാറയിലെ നീൽകണ്ഠേശ്വർ കെട്ടിടത്തിൽ പെൺകുട്ടിയുടെ ജന്മദിനാഘോഷം നടക്കവെയാണ് ഈ സംഭവം. ആഘോഷങ്ങൾക്കായി തൊട്ടടുത്തുള്ള ചമുണ്ഡ ഡെയറിയുടെ കേക്ക് ഷോപ്പിൽ നിന്നാണ് കേക്ക് വാങ്ങിയത്. സന്തോഷത്തോടെ കേക്ക് മുറിച്ച് അതിഥികൾക്ക് നൽകി കഴിക്കുന്നതിനിടയിലാണ് അതിനുള്ളിൽ ചത്ത പല്ലി കിടക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് അവിടെയുണ്ടായിരുന്നവരിൽ വലിയ പരിഭ്രാന്തിയും ഭയവും പരത്തി.
കേക്ക് കഴിച്ച് അധികം വൈകാതെ തന്നെ പലർക്കും ഛർദ്ദിയും അസ്വസ്ഥതകളും അനുഭവപ്പെട്ടുതുടങ്ങി. തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ള 11 പേരെ ഉടൻ തന്നെ അടുത്തുള്ള വിജയ ലക്ഷ്മി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. എങ്കിലും വിഷബാധക്കുള്ള കൃത്യമായ കാരണം ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് വന്നാൽ മാത്രമേ പൂർണ്ണമായി വ്യക്തമാകൂ.
ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കർശന പരിശോധനകളും നടപടികളും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഊർജിതമാക്കിയിട്ടുണ്ട്. ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിലും ഡാർക്ക് സ്റ്റോറുകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകളാണ് നടക്കുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം സൂക്ഷിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തുടനീളം നിരവധി സ്ഥാപനങ്ങളുടെ ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയിൽ യാതൊരു വിട്ടവീഴ്ചയും ഉണ്ടാകില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.