ബംഗളൂരു: കർണാടകയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ച ബി.ജെ.പി എം.എൽ.എയുടെ മകൾക്കെതിരെ കേസ്. തുമകുരു റൂറൽ മണ്ഡലം എം.എൽ.എ ബി.എസ്. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യക്കെതിരെയാണ് കേസെടുത്തത്. മണ്ഡ്യ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സവിത പാട്ടീലാണ് പരാതി നൽകിയത്.
ആഗസ്റ്റ് 12ന് ക്ഷേത്രപരിസരത്താണ് പരാതിക്ക് ആസ്പദമായ സംഭവം. ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക ഡ്യൂട്ടിക്കിടെയാണ് സവിതക്കെതിരായ ആക്രമണം. ദർശനത്തിനായി ക്ഷേത്രത്തിലെത്തിയ ഐശ്വര്യ അകത്തേക്ക് പ്രവേശിക്കാൻ വൈകിയതിനെ തുടർന്ന് പൊലീസുകാരുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ഐശ്വര്യ പൊലീസ് ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സബ് ഇൻസ്പെക്ടർ സവിത പാട്ടീലിനെ ഐശ്വര്യ അടിച്ചതായും പരാതിയിൽ പറയുന്നു.
സംഭവം വിവാദമായതോടെ ഐശ്വര്യയുടെ പിതാവും ബി.ജെ.പി നേതാവുമായ ബി.എസ്. സുരേഷ് ഗൗഡ ക്ഷമാപണം നടത്തി. മകളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ ഖേദിക്കുന്നതായി അദ്ദേഹം അറിയിച്ചു. എന്നാൽ, ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ മകൾ അഭ്യർഥിച്ചുവെന്നും സർക്കിൾ ഇൻസ്‌പെക്ടറെ ഉള്ളിലേക്ക് കടത്തിവിട്ടിട്ടും മകളെ പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ലെന്നും ബി.ജെ.പി എം.എൽ.എ ആരോപിക്കുകയും ചെയ്തു. തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്നും എന്നാൽ മകൾ ഉദ്യോഗസ്ഥയെ മർദിക്കുന്ന വീഡിയോ താൻ കണ്ടില്ലെന്നും എം.എൽ.എ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം ക്യാതനഹള്ളി പൊലീസ് ഐശ്വര്യക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.