ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ച പി.വി. അബ്ദുൽ വഹാബ് കോൺഗ്രസ് അടക്കമുള്ള ഇൻഡ്യ സഖ്യകക്ഷി നേതാക്കളുടെ നിലപാടിന് വിപരീതമായി കേന്ദ്ര സർക്കാറിനെ പിന്തുണച്ചു. എൽ.പി.ജി ക്ഷാമത്തിൽ പരിഭ്രാന്തി ഉണ്ടാക്കരുതെന്നും സാഹചര്യം നേരിടാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കണമെന്നും വഹാബ് യോഗത്തിൽ ആവശ്യപ്പെട്ടതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
‘‘ഊർജ പ്രതിസന്ധി സർക്കാർ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയമായതിനാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പ്രഥമ പരിഗണന പശ്ചിമേഷ്യയിൽ ജീവിക്കുന്ന ഒരു കോടി ഇന്ത്യക്കാരാകണമെന്നും’’ ഉള്ള കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപിത നിലപാടിനെ പി.വി. വഹാബ് പിന്തുണച്ചുവെന്നും യോഗത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് പത്രം തുടർന്നു.
പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കൈകൊണ്ട ശ്രമങ്ങളെ പ്രശംസിച്ച വഹാബ്, മറ്റു പ്രതിപക്ഷ നേതാക്കൾ വിമർശിച്ച വിഷയങ്ങളിൽ സർക്കാറിനെ വിമർശിച്ചതുമില്ല.
ഊർജപ്രതിസന്ധി സർക്കാർ തന്നെ പരിഹരിക്കാൻ ശ്രമിക്കുന്ന വിഷയമാണെന്നും പരിഭ്രാന്തരാകുന്നത് കൊണ്ട് കാര്യമില്ലെന്നും താൻ സർവകക്ഷി യോഗത്തിൽ പറഞ്ഞത് ആ മേഖലയിൽ ജീവിക്കുന്ന ഒരു കോടി ഇന്ത്യക്കാരുടെ കാര്യത്തിലുള്ള ആശങ്ക കൊണ്ടാണെന്ന് വഹാബ് ‘ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു. അവരുടെ താൽപര്യങ്ങൾക്ക് ഹാനികരമായ ഒരു ചുവടും നമുക്ക് മുന്നോട്ടുവെക്കാനാവില്ല. പ്രധാനമന്ത്രിയും വിദേശ മന്ത്രിയും ദിനേനയെന്നോണം എല്ലാ കക്ഷികളുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും വഹാബ് പത്രത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.