മെൽബൺ: ആസ്‌ട്രേലിയയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെൽബൺ മീറ്റ്സ് മോദി' പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കോൺഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ കത്തയച്ചു. പരിപാടിയിൽ പങ്കെടുത്തവർ "പണം കൊടുത്തു കൊണ്ടുവന്ന ആൾക്കൂട്ടം" ആണെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിനെതിരെയാണ് സംഘാടകർ രംഗത്തെത്തിയത്.
ജൂലൈ 9ന് മെൽബൺ മാർവൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർക്ക് പണം നൽകിയിരുന്നെന്നും, ചാർട്ടർ വിമാനങ്ങൾ ഉൾപ്പെടെയുള്ള യാത്രകൾ ബി.ജെപി.യോ സർക്കാറോ സ്പോൺസർ ചെയ്തതാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര അടക്കമുള്ളവർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ "തികച്ചും തെറ്റും അങ്ങേയറ്റം അപമാനകരവുമാണ്" എന്ന് സംഘാടകർ പ്രതികരിച്ചു.
പരിപാടിയിൽ പങ്കെടുത്ത 30,000ത്തോളം ആളുകൾ സ്വന്തം നിലക്കും സ്വന്തം ചെലവിലുമാണ് പരിപാടിക്ക് എത്തിയതെന്ന് സംഘാടകനായ അമിത് കരന്ത് ദേശീയ മാധ്യമത്തോട് പറഞ്ഞു. ബി.ജെപി.യോ ഇന്ത്യൻ സർക്കാറോ ആസ്‌ട്രേലിയൻ സർക്കാറോ പരിപാടിക്കായി ഒരു പൈസ പോലും ചെലവാക്കിയിട്ടില്ലെന്ന് കത്തിൽ പറയുന്നു. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് കോൺഗ്രസ് നേതൃത്വം സമ്മതിക്കണമെന്നും, ആരോപണങ്ങൾ പിൻവലിച്ച് സംഘാടകരോടും ഇന്ത്യൻ-ആസ്‌ട്രേലിയൻ സമൂഹത്തോടും മാപ്പ് പറയണമെന്നുമാണ് കത്തിലെ ആവശ്യം.
ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിൽ പ്രവാസികളെ ബലിയാടാക്കരുതെന്നും സംഘാടകർ കൂട്ടിച്ചേർത്തു. ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദം പുതുക്കൽ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസും വിക്ടോറിയ പ്രീമിയർ ജസീന്ത അലനും പരിപാടിയിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.