ഡെറാഡൂൺ: ബദരിനാഥ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണവും സ്വർണ്ണ-വെള്ളി നാണയങ്ങളും തട്ടിയെടുത്ത കേസിൽ ക്ഷേത്രസമിതി ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാന്റെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രമോദ് നൗട്ടിയാലിനെയാണ് ചമോലി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ രണ്ടിന് നടന്ന കാണിക്ക എണ്ണലിനിടെ വൻ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രസമിതി വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ക്ഷേത്രം ഓഫീസർ ഇൻ-ചാർജ് യുധ്വീർ പുഷ്പവാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദരിനാഥ് പൊലീസ് കേസെടുത്തു.
ക്ഷേത്രത്തിലെ എണ്ണൽ മുറിയിൽ നിന്ന് 500 രൂപയുടെ നോട്ടുകൾ, സ്വർണ്ണ-വെള്ളി നാണയങ്ങൾ, ഒരു ശാലിഗ്രാം, കുങ്കുമപ്പൂവ് എന്നിവ ഇയാൾ മോഷ്ടിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. മൊബൈൽ ഫോണിനടിയിലും പോക്കറ്റിലും ഒളിപ്പിച്ചാണ് പ്രതി കാണിക്ക വസ്തുക്കൾ കടത്തിയത്. ഈ ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടർന്ന് സമിതി ഇയാളെ നേരത്തെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ നൗട്ടിയാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിയമനടപടികൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.