കൊൽക്കത്ത: പശ്ചിമബംഗാളിലെ 60 രഥയാത്രാ കമ്മിറ്റികൾക്ക് സർക്കാർ അഞ്ച് ലക്ഷം സാമ്പത്തിക സഹായം നൽകുമെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഈ വർഷം ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ നടക്കുന്ന ശ്രാവണയാത്രക്കിടെ ഹെലികോപ്ടറിൽ പുഷ്പ വൃഷ്ടി നടത്തുമെന്നും സുവേന്ദു അധികാരി അറിയിച്ചു. പഴയ രഥങ്ങൾ, പ്രത്യേകിച്ച് മരം കൊണ്ടുണ്ടാക്കിയവ പുതുക്കിയപ്പണിയേണ്ടതുണ്ട്. രഥങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ നൽകുന്ന പണം കമ്മിറ്റികൾ ഉപയോഗിക്കുമെന്ന് കരുതുന്നുവെന്ന് ബംഗാൾ മുഖ‍്യമന്ത്രി കൂട്ടി ചേർത്തു.
ബംഗാളിന്‍റെ ചരിത്രത്തിൽ ആദ്യമായണ് രഥയാത്രാകമ്മിറ്റികൾക്ക് ഇത്രയും വലിയ ധനസഹായം സർക്കാർ നൽകുന്നത്. അതേ സമയം നൂറ്റാണ്ടുകൾ പഴക്കമുള്ള ചില രഥയാത്രകൾക്ക് മുന്‍ സർക്കാർ അകമ്പടിക്കായി പൊലീസിനെ നിയമിക്കുക മാത്രമാണ് ചെയ്തതെന്നും ഈ വർഷം മുതൽ സർക്കാർ സജീവമായി പങ്കെടുക്കാന്‍ തീരുമാനിച്ചുവെന്ന വിചിത്ര പ്രസ്താവനയും അദ്ദേഹം നടത്തി. ഭാവിയിൽ കൂടുതൽ കമ്മിറ്റികളെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് വാദം. രഥയാത്രകളെ കേന്ദ്രീകരിച്ച് മേളകൾ നടത്തുന്നതിനായി കുറഞ്ഞത് 75 ഇടങ്ങളിലെങ്കിലും സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് സർക്കാറിന്‍റെ ഒരുക്കം. തീർഥാടകർക്ക് ഇവിടങ്ങളിൽ അടിസ്ഥാനസേവനങ്ങൾ നൽകുമെന്നും പറയുന്നു.
2018 മുതലാണ് പശ്ചിമ ബംഗാളിൽ മമത സർക്കാർ ദുർഘാപൂജ സംഘടനകൾക്ക് സാർക്കാർ സഹായം നൽകിത്തുടങ്ങിയത്. പിന്നീട് 2025ൽ കമ്യൂണിറ്റി ക്ലബുകൾക്കുള്ള ധനസഹായം 85,000 ൽ നിന്ന്1.10 ലക്ഷമായി വർധിപ്പിച്ചിരുന്നു. 2026 നുള്ളിൽ തീർഥാടനം, ടൂറിസം, ക്ഷേത്രപുനരുദ്ധാരണ പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ശക്തി പീഠ് സർക്ക്യൂട്ടിന്‍റെ നിർമാണം എന്നിവക്കായി സർക്കാർ 1000 കോടിയാണ് അനുവദിച്ചത്. ശ്രാവണമേളക്കിടെ പാതകളിൽ സർക്കാർ ആദ്യമായി സഹായ ബൂത്തുകൾ സ്ഥാപിക്കുമെന്നും സുവേന്ദു അധികാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.