ജവാദ് സിദ്ദീഖി 

ഇ.ഡി കേസ്: ഭാര്യയുടെ ചികിത്സക്കായി ജാമ്യം തേടി ജവാദ് സിദ്ദീഖി ഹൈകോടതിയിൽ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കസ്റ്റഡിയിലുള്ള അൽ ഫലാഹ് യൂനിവേഴ്സിറ്റി ഗ്രൂപ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദീഖി ഇടക്കാല ജാമ്യം തേടി ഡൽഹി ഹൈകോടതിയിൽ. ഭാര്യയുടെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടാണ് ജാമ്യം തേടിയത്. ജാമ്യ വ്യവസ്ഥയായി ജി.പി.എസ് ട്രാക്കർ ബാൻഡ് ധരിക്കാൻ തയാറാണെന്നും സിദ്ദീഖിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ജസ്റ്റിസ് സൗരഭ് ബാനർജി വിധിപറയൽ മാറ്റിവെച്ചു. ജൂൺ ഒമ്പതിന് വിചാരണക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആറാഴ്ചത്തെ ഇടക്കാല ജാമ്യം തേടി സിദ്ദീഖി ഹൈകോടതിയെ സമീപിച്ചത്.

രണ്ട് കേസുകളിൽ കസ്റ്റഡിയിലുള്ള സിദ്ദീഖിയുടെ ഇടക്കാല ജാമ്യാപേക്ഷകളെ എതിർത്ത ഇ.ഡി, അദ്ദേഹത്തെ വിട്ടയച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനുമുള്ള സാധ്യതയുണ്ടെന്ന് കോടതിയെ അറിയിച്ചു. പകരം, കസ്റ്റഡി പരോളിലൂടെ ഭാര്യയെ കാണാൻ അനുമതി നൽകാമെന്ന നിർദേശവും മുന്നോട്ടുവെച്ചു.

സിദ്ദീഖി പതിവായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണെന്നും, 2025ലെ ചെങ്കോട്ട സ്ഫോടനക്കേസുമായും അദ്ദേഹത്തിന് ബന്ധമുണ്ടെന്നും കോടതിയിൽ ഇ.ഡി ആരോപിച്ചിരുന്നു. എന്നാൽ, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലോ കുറ്റപത്രത്തിലോ സിദ്ദീഖി പ്രതിയല്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വിക്രം ചൗധരി കോടതിയെ അറിയിച്ചു.

Tags:    
News Summary - ED case Jawad Siddiqui seeks bail in High Court for wife's treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.