ഷില്ലോങ്: മേഘാലയയിൽ വ്യഭിചാര കേന്ദ്രം നടത്തിയ കേസിൽ ബി.ജെ.പി ഉപാധ്യക്ഷൻ ബർണാർഡ് എൻ മറാക്കിനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ. ചൊവ്വാഴ്ച ഉത്തർപ്രദേശിലാണ് മറാക് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ, അറസ്റ്റിലായ നേതാവിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടെന്ന മറാക്കിന്റെ ആരോപണങ്ങൾ സാങ്മ നിഷേധിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് സ്വീകരിച്ച നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
''പ്രതിയുടെ സ്വകാര്യ ഫാം ഹൗസിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹത്തിലെ അംഗങ്ങളിൽ നിന്ന് ലഭിച്ച പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കാര്യങ്ങളും നടപടിക്രമം അനുസരിച്ചാണ് നീങ്ങിയത്. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്വേഷണത്തിന്റെ ഒരുഘട്ടത്തിൽ പോലും ഞാൻ ഇടപെട്ടിട്ടില്ല''- സാങ്മ വ്യക്തമാക്കി.
യു.പിയിലെ ഹാപൂര്‍ ജില്ലയില്‍ നിന്നാണ് പൊലീസ് മറാക്കിനെ പിടികൂടിയത്. ശനിയാഴ്ച്ച ഫാം ഹൗസിൽ നടന്ന പരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാവാത്ത ആറ് പേരെ പേരെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. 73 പേരെയാണ് മറാക്കിന്റെ ഫാം ഹൗസില്‍ കണ്ടെത്തിയത്. പരിശോധനക്കിടെ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
മേഘാലയ പൊലീസ് ബി.ജെ.പി നേതാവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തതത്. മറാക്കിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്ന് വന്‍ തോതില്‍ മദ്യവും അഞ്ഞൂറോളം പാക്കറ്റ് ഗര്‍ഭ നിരോധന ഉറകളും സെല്‍ഫോണുകളും പിടിച്ചെടുത്തതായി സംസ്ഥാന പൊലീസ് മേധാവി എല്‍.ആര്‍ ബിഷ്‌നോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.