സിലിഗുരി: പശ്ചിമബംഗാളിലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണം പോലെ അഴിമതി നിറഞ്ഞ മറ്റൊരു ഭരണകൂടവും രാജ്യത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഭരണകൂടം അതിർത്തി സുരക്ഷാ നടപടികൾ തടസ്സപ്പെടുത്തുന്നതായും അന്താരാഷ്ട്ര അതിർത്തിയിൽ സുരക്ഷാവേലി സ്ഥാപിക്കുന്നതിന് ബി.എസ്.എഫിന് സ്ഥലം നൽകുന്നതിൽ പരാജയപ്പെട്ടതായും അമിത് ഷാ പറഞ്ഞു. സിലിഗുരിയിൽ ബി.ജെ.പി പ്രവർത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.എസ്.എഫിന് ഫെൻസിങ് സ്ഥാപിക്കാൻ ഭൂമി ആവശ്യമാണെന്ന് പാർലമെന്റിൽ പറഞ്ഞിരുന്നു. മമത ബാനർജിക്ക് ഏഴുതവണ കത്തെഴുതിയിട്ടും നേരിട്ട് ഓഫിസിൽപോയിട്ടും അവർ നൽകിയില്ല. ബംഗാളിലെ സമുദായങ്ങൾക്കിടയിൽ സംഘർഷം വളർത്തുന്നത് ടി.എം.സി സർക്കാരാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിലെ എല്ലാ സീറ്റുകളും ബി.ജെ.പി തൂത്തുവാരും. ടി.എം.സിയുടെ സിൻഡിക്കേറ്റ് രാജും അഴിമതിയും ജനങ്ങൾക്ക് മടുത്തു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയ നടപ്പാക്കുന്നതിൽ സംസ്ഥാന ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.