ലഖ്നോ: ഉത്തർപ്രദേശിലെ റസൂലാബാദ് ഗ്രാമത്തിലെ ശിവക്ഷേത്രത്തിലേക്ക് അഞ്ജാതർ മാംസക്കഷണം വലിച്ചെറിഞ്ഞു. തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ക്ഷേത്രത്തിന് കുറച്ചകലെയുള്ള മൂന്ന് ഇറച്ചിക്കടകൾക്ക് തീയിട്ടു.
തൽഗ്രാം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഗ്രാമമാണ് റസൂലാബാദ്. ശനിയാഴ്ച പുലർച്ചെ നാലുമണിക്ക് പൂജാരിയാണ് ക്ഷേത്രത്തിൽ മാംസക്കഷണം കണ്ടത്. വിവമറിഞ്ഞ പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി മാംസം നീക്കം ചെയ്ത് ക്ഷേത്രവും പരിസരവും ശുദ്ധീകരിച്ചു. ഇതിൽ തൃപ്തരാകാതെ സംഭവത്തിൽ ഏതാനും ഹിന്ദു പ്രാദേശിക സംഘടനകൾ പ്രതിഷേധം നടത്തുകയായിരുന്നു.
തൽഗ്രാം-ഇന്റർഗഡ് റോഡ് ഉപരോധിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ മാംസം കൊണ്ടിട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെ സമരക്കാർ പിരിഞ്ഞുപോയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അജ്ഞാതരായ ഒരു സംഘം ആളുകൾക്കെതിരെ തൽവാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശനിയാഴ്ച ഉച്ചയോടെ മൂന്ന് മാംസക്കടകൾക്ക് തീവെച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. അഗ്നിശമന സേനകൾ ഉടൻ സ്ഥലത്തെത്തി തീയണച്ചിരുന്നു. പ്രദേശത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രാകേഷ് കുമാർ മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.