ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിജയ് സർക്കാരിനെ പിന്തുണച്ച മന്നാർഗുഡി എം.എൽ.എ എസ്. കാമരാജിനെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ (എ.എം.എം.കെ) നിന്ന് പുറത്താക്കി. പാർട്ടിയുടെ ഏക ജനപ്രതിനിധിയായ കാമരാജ് പാർട്ടി നിലപാട് തള്ളി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ അച്ചടക്ക നടപടി സ്വീകരിച്ചത്. കാമരാജിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കിയതായി ദിനകരൻ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എ.എം.എം.കെയും ഭരണകക്ഷിയായ ടി.വി.കെയും തമ്മിൽ നിലനിന്നിരുന്ന രാഷ്ട്രീയ പോരാണ് ഒടുവിൽ എം.എൽ.എയുടെ പുറത്താക്കലിൽ കലാശിച്ചത്. കാമരാജ് സർക്കാരിന് പിന്തുണ നൽകി ഗവർണർക്ക് നൽകിയ കത്ത് വ്യാജമാണെന്ന് ആരോപിച്ച് ദിനകരൻ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വിജയ്‌ക്ക് പിന്തുണ നൽകുന്നതെന്ന് വ്യക്തമാക്കുന്ന വിഡിയോ ടി.വി.കെ പുറത്തുവിട്ടതോടെ ദിനകരന്റെ വാദങ്ങൾ ദുർബലമായി. ചൊവ്വാഴ്ച സഭയിൽ നേരിട്ട് പിന്തുണ അറിയിച്ചതോടെ പുറത്താക്കൽ നടപടിക്ക് ദിനകരൻ നിർബന്ധിതനാവുകയായിരുന്നു.
മന്നാർഗുഡിയിൽ ഡി.എം.കെയിലെ കരുത്തനായ ടി.ആർ.ബി രാജയെ പരാജയപ്പെടുത്തിയാണ് എസ്. കാമരാജ് സഭയിലെത്തിയത്. എൻ.ഡി.എ സഖ്യത്തിലുണ്ടായിരുന്ന എ.എം.എം.കെയുടെ ഏക എം.എൽ.എ കൂടി പോയതോടെ നിയമസഭയിൽ പാർട്ടിയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതായി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് സർക്കാർ ശക്തി പ്രാപിക്കുന്നതിന്റെ സൂചനയായാണ് ഈ കൂടുമാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.