അഹമ്മദാബാദ്: വിദ്യാഭ്യാസമേഖലയിലെ സംഭാവനകൾക്ക് മനീഷ് സിസോദിയ 'ഭാരത രത്ന'അർഹിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ കേന്ദ്രസർക്കാർ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഹമ്മദാബാദിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
'70 വർഷമായി മറ്റ് പാർട്ടികൾ ചെയ്യാതിരുന്ന സർക്കാർ സ്കൂളുകളുടെ പുനരുദ്ധാരണം അദ്ദേഹം നടത്തി. ഇത്തരത്തിലുള്ള ഒരാൾക്ക് തീർച്ചയായും ഭാരത രത്ന ലഭിക്കണം. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ മേഖല അദ്ദേഹത്തിന് കൈമാറണ്ടതാണ്. അതിനുപകരം സി.ബി.ഐ അദ്ദേഹത്തിനെതിരെ റെയ്ഡുകൾ നടത്തുകയാണ്'- കെജ്രിവാൾ പറഞ്ഞു.
സിസോദിയയെ മാത്രമല്ല തന്നെയും അറസ്റ്റ് ചെയ്തേക്കാമെന്നും എല്ലാം ഗുജറാത്ത് തെരഞ്ഞെടുപ്പിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ ജനങ്ങൾ ദുഖിതരാണെന്നും 27 വർഷമായി ബി.ജെ.പി ഭരണകൂടത്തിന്‍റെ ധാർഷ്ട്യത്തിന്‍റെ ഭാരം പേറുകയാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി മനീഷ് സിസോദിയക്കൊപ്പം ഗുജറാത്തിലെത്തിയതായിരുന്നു കെജ്രിവാൾ. ഈ വർഷം അവസാനത്തോടെയാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുമന്നോടിയായാണ് കെജ്രിവാളിന്‍റെ ഗുജറാത്ത് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.