പ്രതീകാത്മക ചിത്രം

അതിർത്തി കടന്ന പ്രണയം; കാമുകിയെ കാണാൻ നിയന്ത്രണ രേഖ കടന്ന പാക് അധീന കശ്മീർ സ്വദേശിയെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ഉറി അതിർത്തിയിലൂടെ പ്രണയിനിയെ കാണാനായി ഇന്ത്യയിലേക്ക് കടന്ന പാക് അധീന കശ്മീർ സ്വദേശിയെ സൈന്യം തിരിച്ചയച്ചു. 22കാരനായ ജിഷാൻ മിർ എന്ന യുവാവിനെയാണ് മാനുഷിക പരിഗണനയോടെ പാക് പ്രതിരോധ സേനയ്ക്ക് കൈമാറിയത്. മടങ്ങുന്നതിന് തൊട്ടുമുമ്പ്, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള തിലവാരി ഗ്രാമത്തിൽ താമസിക്കുന്ന തന്റെ പ്രണയിനി ഇറാം ബാനുവുമായി മൂന്ന് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കും അതിർത്തി രക്ഷാസേന അവസരമൊരുക്കിയിരുന്നു.

കഴിഞ്ഞ മേയ് 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിയന്ത്രണ രേഖയിലെ അതീവ സുരക്ഷ മേഖലയായ സിലിക്കോട്ട് ഭാഗത്തുനിന്നാണ് ജിഷാനെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. വിദേശ നിയമ ലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജമ്മു കശ്മീർ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരു മാസത്തിലേറെ നീണ്ട നിയമനടപടികൾക്കൊടുവിൽ, യുവാവിന്റെ കടന്നുകയറ്റം പ്രണയസാഫല്യത്തിനായുള്ള തീവ്രശ്രമം മാത്രമാണെന്ന് വിലയിരുത്തിയാണ് ഉറി കോടതി തിരിച്ചയക്കാൻ ഉത്തരവിട്ടത്. തുടർന്ന്, കാമൻ ക്രോസിങ്ങിൽവെച്ച് നടന്ന ചടങ്ങിൽവെച്ച് ജിഷാനെ അധികൃതർ അതിർത്തി വഴി കൈമാറുകയായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ഉറിയിൽനിന്നും പാക് അധീന കശ്മീരിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ജീഷാൻ. സ്നാപ് ചാറ്റ് വഴി തുടങ്ങിയ സൗഹൃദമാണ് അതിർത്തിയുടെ ഇരുപുറവുമുള്ള ഇവരെ പ്രണയത്തിലാക്കിയത്. യുവാവ് പൊലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് വസ്ത്രങ്ങളും ഭക്ഷണവും നൽകി ഇറാമിന്റെ കുടുംബം ഒപ്പംനിന്നിരുന്നു. ജയിലിൽവെച്ച് ഇന്ത്യൻ സൈന്യം ജിഷാനെ ഒരു അതിഥിയെപ്പോലെയാണ് പരിചരിച്ചതെന്നും തങ്ങളുടെ മകളുടെ വിസ നടപടികൾ വേഗത്തിലായി ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ഇറാമിന്റെ മാതാവ് അഫ്രോസ ബീഗം മാധ്യമങ്ങളോട് പറഞ്ഞു.

കസ്റ്റഡി കാലാവധിയിലുടനീളം അന്തസ്സോടെയും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുമാണ് യുവാവിനോട് പെരുമാറിയതെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

ജിഷാൻ മിർ സൈന്യത്തോടൊപ്പം

 

Tags:    
News Summary - Love that crossed the border; India returns a Pakistani Kashmiri man who crossed the Line of Control to meet his girlfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.