ഭുവനേശ്വർ: ഒഡിഷയിൽ എസ്.ഐ.ആറിന് ശേഷം തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽനിന്ന് 20 ലക്ഷം പേർ പുറത്തായി. മേയ് 20ന് നിലവിലെ വോട്ടർപട്ടിക മരവിപ്പിക്കുമ്പോൾ സംസ്ഥാനത്ത് 3.33 കോടി വോട്ടർമാർ ഉണ്ടായിരുന്നതായി ഒഡിഷ ചീഫ് ഇലക്ടറൽ ഓഫിസർ (സി.ഇ.ഒ) ആർ.എസ് ഗോപാലൻ മാധ്യമങ്ങളോട് പറഞ്ഞു.
മേയ് 30നും ജൂൺ 28നും ഇടയിൽ നടന്ന തീവ്ര പരിശോധനക്കു ശേഷം മൊത്തം വോട്ടർമാരുടെ എണ്ണം 3.13 കോടിയായി കുറഞ്ഞു. ഇതിൽ 1.60 കോടി പുരുഷന്മാരും 1.53 കോടി പേർ സ്ത്രീകളുമാണ്. 2,775 വോട്ടർമാർ മൂന്നാം ലിംഗക്കാരാണ്.
20 ലക്ഷം വോട്ടർമാരുടെ പേരുകളാണ് പട്ടികയിൽനിന്ന് പുറത്തായത്. ഇതിൽ 8.32 ലക്ഷം പേർ മരിച്ചവരാണ്. 10.7 ലക്ഷം പേർ പരിശോധനയിൽ പങ്കെടുക്കാത്തവരും 1.58 ലക്ഷം പേരുകൾ ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തതായും കണ്ടെത്തിയതുമാണെന്ന് സി.ഇ.ഒ പറഞ്ഞു. 14,00 പേർ തീവ്ര പരിശോധന സമയങ്ങളിൽ ബി.എൽ.ഒമാർക്ക് എന്യുമറേഷൻ ഫോറങ്ങൾ തിരികെ നൽകിയിട്ടില്ല.
അതേസമയം, പട്ടികയിൽനിന്ന് പുറത്തായവർക്ക് ജൂലൈ അഞ്ച് മുതൽ ആഗസ്റ്റ് നാലു വരെ പരാതികൾ ഉന്നയിക്കാനുള്ള അവസരമുണ്ട്. സെപ്റ്റംബർ ആറിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പേരില്ലാത്തവർ ബന്ധപ്പെട്ട ഫോറങ്ങൾ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോറവും അനുബന്ധ രേഖകളും സഹിതം പോൾ അതോറിറ്റികൾക്ക് സമർപ്പിക്കണമെന്നും സി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.