വിനോദം, കായികം തുടങ്ങി എല്ലാ ടെലിവിഷൻ വിഭാഗങ്ങളിലെയും റേറ്റിങ് നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ ബാർക്കിന് നിർദേശം നൽകി.നേരത്തേ വാർത്താ ചാനലുകൾക്ക് മാത്രമായിരുന്നു നിയന്ത്രണം ഉണ്ടായിരുന്നത്.
തങ്ങളുടെ ലൈസൻസ് രജിസ്റ്റർ ചെയ്യുന്നത് വരെ എല്ലാ വിഭാഗങ്ങളിലെയും ടെലിവിഷൻ റേറ്റിങുകൾ നിർത്തിവെക്കാനാണ് വാർത്താ വിനിമയ മന്ത്രാലയം ബാർക്കിനോട് നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏക ടെലിവിഷൻ പ്രേക്ഷക റേറ്റിങ് ഏജൻസിയാണ് ബാർക്ക്. പ്രോഗ്രാമുകളുടെ പ്രകടനവും പരസ്യ മൂല്യവും വിലയിരുത്താൻ ബ്രോഡ്കാസ്റ്റർമാരും പരസ്യദാതാക്കളും ഇവരുടെ പ്രതിവാര റേറ്റിങുകളെയാണ് ആശ്രയിക്കുന്നത്. മാർച്ചിൽ നിലവിൽ വന്ന 2026ലെ ടെലിവിഷൻ റേറ്റിങ് നയത്തിന്‍റെ ഭാഗമായാണ് ഈ നടപടി.
പുതിയ നയത്തിലെ ക്ലോസ് 14.2 പ്രകാരം, പരിഷ്കരിച്ച നിയന്ത്രണങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യുന്നത് വരെ റേറ്റിങ് പ്രസിദ്ധീകരിക്കാൻ ഏജൻസികൾക്ക് അനുവാദമില്ല.
ലാൻഡിങ് പേജുകൾ: ടെലിവിഷൻ റേറ്റിങിൽ നിന്ന് ലാൻഡിങ് പേജ് വ്യൂവർഷിപ്പ് ഒഴിവാക്കി. ഇത്തരം വിവരങ്ങൾ മാർക്കറ്റിങ് ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശമുണ്ട്.
നെറ്റ് വർത്ത്: ടെലിവിഷൻ റേറ്റിങ് ഏജൻസികൾക്കായുള്ള കുറഞ്ഞ ആസ്തി നിബന്ധന 20 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി കുറച്ചു.
സാങ്കേതിക വിദ്യ: കേബിൾ ടിവി, ഡി.ടി.എച്ച്, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, കണക്റ്റഡ് ടിവികൾ എന്നിവയിലുടനീളം സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണം പുതിയ നയം നിർബന്ധമാക്കുന്നു.
സുതാര്യത: റേറ്റിങ് ഏജൻസികൾ തങ്ങളുടെ പ്രവർത്തനരീതിയും വിവരങ്ങളും പരസ്യപ്പെടുത്തണമെന്നും, കൃത്യമായ ഇടവേളകളിൽ ഓഡിറ്റിങിന് വിധേയമാകണമെന്നും, 2023-ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് പാലിക്കണമെന്നും നിർദേശമുണ്ട്.
പിഴ: ചട്ടങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്കെതിരെ റേറ്റിങ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ പുതിയ നയത്തിൽ വ്യവസ്ഥയുണ്ട്.
പുതിയ ചട്ടപ്രകാരം ബാർക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത് വരെ ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷക റേറ്റിങുകൾ ലഭ്യമായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.