ന്യൂഡൽഹി: എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ മുഖത്ത് ദ്രാവകമൊഴിച്ച് യുവാവ്. ശനിയാഴ്ചയാണ് പ്രചാരണത്തിനെത്തിയ കെജ്രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുരക്ഷാജീവനക്കാർ ഉടനടി ഇടപ്പെട്ടതാണ് കെജ്രിവാളിന് രക്ഷയായത്.
എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന് അടുത്തേക്ക് യുവാവ് എത്തുന്നതും പിന്നീട് ദ്രാവകമൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഉടൻ തന്നെ സുരക്ഷാജീവനക്കാർ ഇടപെടുന്നതും എ.എ.പി അധ്യക്ഷൻ മുഖം തുടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് എ.എ.പി ആരോപിച്ചു.
വിവിധ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവെപ്പ് ഡൽഹിയിൽ എന്നുമുണ്ടാവുന്നു. പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഗുണ്ടാസംഘങ്ങൾ ജനങ്ങളോട് പണമാവശ്യപ്പെടുന്നു. ഗ്രേറ്റർ കൈലാഷിൽ ജിം ഉടമ കൊല്ലപ്പെട്ടു. പഞ്ചശീലിൽ ഒരാളെ കുത്തിക്കൊല്ലുകയും ചെയ്തു. കെജ്രിവാളിന് നേരെ നിരന്തരം ആക്രമമുണ്ടാവുന്നു. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ നിരന്തരമായി പരാജയപ്പെടുകയാണെന്നും എ.എ.പി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
ബി.ജെ.പി നേതാക്കൾ ഡൽഹിയിൽ ഉടനീളം റാലികൾ നടത്തുന്നുണ്ട്. അവർ ഒരിക്കലും ആക്രമിക്കപ്പെടുന്നില്ല. അവർ നിരന്തരമായി അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കുകയായാണ്. നാഗോലയിലും ഛാത്തർപൂരിലും കെജ്രിവാൾ ആക്രമിക്കപ്പെട്ടു. കേന്ദ്രസർക്കാറും ആഭ്യന്തരമന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.