കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബന്ധുവായി ആൾമാറാട്ടം നടത്തി യുവാവ് ഇൻഡോർ വിമാനത്താവളത്തിൽ വി.ഐ.പിയായി വിലസിയത് മാസങ്ങളോളം. മഹാരാഷ്ട്ര സ്വദേശിയായ പുനീത് ഷായാണ് ഇൻഡോർ രാജ്യാന്തര വിമാനത്താവളം അധികൃതരെ കബളിപ്പിച്ച് ഏഴ് മാസം വി.ഐ.പി സുരക്ഷയും പരിഗണനയുമെല്ലാം നേടിയെടുത്തത്. കള്ളി വെളിച്ചത്തായതോടെ 'വി.ഐ.പി'കായി വലവിരിച്ചിരിക്കുകയാണ് പൊലീസ്.
അമിത് ഷായുടെ ബന്ധുവാണെന്ന് അധികൃതരെ വിശ്വസിപ്പിച്ച പുനീത് ഷാ വിമാനത്താവളത്തിൽ വി.ഐ.പികൾക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ആസ്വദിച്ചുവരികയായിരുന്നു. കബളിപ്പിക്കപ്പെട്ട അധികൃതർ ഇയാൾക്ക് വി.ഐ.പി ലോഞ്ചിൽ പ്രവേശനവും വിമാനത്താവളത്തിലെ വാഹനങ്ങളിലുള്ള യാത്രയും പ്രത്യേക സുരക്ഷയും ബാഗേജ് കൊണ്ടുപോകാൻ സഹായിയെയും മറ്റു സൗകര്യങ്ങളുമെല്ലാം അനുവദിച്ചിരുന്നു.
എന്നാൽ, ദിവസങ്ങൾക്കുമുമ്പ് ഇയാളുടെ നീക്കത്തിൽ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായതെന്ന് വിമാനത്താവളം പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് രാഹുൽ ശർമ്മ പറഞ്ഞു. അധികൃതർ ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോൾ അമിത് ഷായുമായി ഒരു ബന്ധവുമില്ലെന്നു കണ്ടെത്തുകയായിരുന്നു. പ്രതിക്കായി സി.സി.ടി.വി ദൃശ്യങ്ങളിടെ അടിസ്ഥാനത്തിൽ തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.