കൊല്‍ക്കത്ത: അമേരിക്കയിലെ ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളോട് സംവദിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ക്ഷണം. സിംഗൂരില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി മമത നടത്തിയ സമരമുള്‍പ്പെടെ സാമൂഹിക രാഷ്ട്രീയരംഗത്ത് തൃണമൂല്‍ നേതാവ് നേതൃത്വം നല്‍കിയ പോരാട്ടങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനാണ് ഹര്‍വാഡില്‍നിന്ന് പ്രത്യേക ക്ഷണം ലഭിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡെറെക് ഒബ്രിയെന്‍ പറഞ്ഞു.
ഹര്‍വാഡ് കെന്നഡി സ്കൂളിലെ വിദ്യാര്‍ഥികളുമായി ഈയിടെ താന്‍ നടത്തിയ സംവാദത്തില്‍ സിംഗൂര്‍ ഉള്‍പ്പെടെയുള്ള മമതയുടെ സമരപോരാട്ടങ്ങളെക്കുറിച്ചും സുപ്രീംകോടതിയില്‍നിന്ന് ചരിത്രപ്രസിദ്ധമായ വിധി സമ്പാദിക്കുന്നതിനുതകുന്ന മുന്നേറ്റങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. തുടര്‍ന്നാണ് 2017 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ കേന്ദ്രീകൃത പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രിയെ കൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ താല്‍പര്യം പ്രകടിപ്പിച്ചത് -ഒബ്രിയെന്‍ പറഞ്ഞു. എന്നാല്‍, അടുത്തവര്‍ഷം പകുതി കഴിഞ്ഞ് മമത ബാനര്‍ജി അമേരിക്കന്‍ പര്യടനം നടത്തുന്നതിനാല്‍ വിദ്യാര്‍ഥികളുടെ ക്ഷണം സ്വീകരിക്കാന്‍ സാധ്യതയില്ളെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിദേശത്തെ യേല്‍, കൊളംബിയ സര്‍വകലാശാലകള്‍ ഇന്ത്യയിലെ ഐ.ഐ.ടി, ഐ.ഐ.എം, നാഷനല്‍ ലോ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുമായി ഇത്തരത്തില്‍ സിംഗൂര്‍ വിഷയത്തിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ചും സമകാലീന രാഷ്ട്രീയത്തെ അധികരിച്ചും മമത ബാനര്‍ജി സംവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.