മുംബൈ: മഹാരാഷ്ട്രയില സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതിയുടെ ആനുകൂല്യം നേടിയത് പുരുഷൻമാർ. 12,431 പുരുഷൻമാരാണ് സ്ത്രീകൾക്ക് വേണ്ടിയുള്ള മുഖ്യമന്ത്രി മാജഹി ലഡ്കി ബഹിൻ യോജനയുടെ ആനൂകൂല്യം നേടിയത്. രണ്ടര ലക്ഷത്തിൽ താഴെ വരുമാനമുള്ള 21 മുതൽ 65 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുന്നതാണ് പദ്ധതി.
ഇതിലാണ് വ്യാപക അഴിമതി നടന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതിയുടെ ആനുകൂല്യം നേടിയത് 12,431 പുരുഷൻമാരാണെന്ന് വിവരാവകാശ അപേക്ഷകളിൽ നിന്നും വ്യക്തമായി. 77,980 സ്ത്രീകളും അനധികൃതമായി ആനുകൂല്യം നേടിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
13 മാസം ഇവർ ഇത്തരത്തിൽ അനധികൃതമായി ആനൂകുല്യംപ്പറ്റിയെന്നാണ് കണക്ക്. ഇതിലൂടെ കോടികളുടെ നഷ്ടം സർക്കാറിനുണ്ടായെന്നാണ് കണക്കുകൾ. 2024 ജൂണിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പേയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുടെ കൂട്ടത്തിലായിരുന്നു പുതിയ പദ്ധതിയും പ്രഖ്യാപിച്ചത്.
നിലവിൽ പദ്ധതി പ്രകാരം 2.41 കോടി സ്ത്രീകളാണ് ആനുകൂല്യം നേടുന്നത്. 3700 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടിയുള്ള ചെലവിൽ. പട്ടികയിൽ സർക്കാർ ജീവനക്കാർ ഇടംപിടിച്ചുവെന്നും ഇതിൽ 2400 പേർ പുരുഷൻമാരാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് പുറമേ ഒരാൾ തന്നെ ഒന്നിലധികം പദ്ധതികളുടെ ആനുകൂല്യം നേടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു വീട്ടിൽ തന്നെ ഒന്നിലധികം പേർ ആനുകൂല്യം നേടുന്നതായും കണ്ടെത്തിയിരുന്നു.
എന്നാൽ, അനധികൃതമായി പണം വാങ്ങിയവരിൽ നിന്നും അത് തിരിച്ച് പിടിക്കാനുള്ള നടപടികൾക്കൊന്നും സർക്കാർ ഇതുവരെ തുടക്കം കുറിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.