ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; രാഷ്ട്രപതി മുതൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്ക് പ്രകാരം രാവിലെ 11 മണി വരെ ഏകദേശം 25.76 ശതമാനമാണ് പോളിങ്.

ജമ്മു കശ്മീരിൽ അനന്തനാഗ്-രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പിൽ വലിയ തോതിൽ കൃത്രിമം നടന്നതായി ആരോപിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയും പാർട്ടി പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വൻ കൃത്രിമം നടക്കുന്നതായി പരാതി ലഭിച്ചതായി മെഹ്ബൂബ പറയുന്നു.

പശ്ചിമ ബംഗാളിൽ തംലുക്കിലെ അഭിജിത് ഗംഗോപാധ്യായ, ഘടലിലെ ഹിരൺ ചതോപാധ്യായ ഉൾപ്പെടെയുള്ള ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ബിഹാർ-എട്ട്, ഹരിയാന - പത്ത്, ജമ്മു കശ്മീർ-ഒന്ന്, ഝാർഖണ്ഡ്-നാല്, ഒഡിഷ-ആറ്, യു.പി-14, പശ്ചിമ ബംഗാൾ-എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ മുൻ മുഖ്യമന്ത്രിമാരായ മനോഹർലാൽ ഖട്ടജറും മെഹ്ബൂബ മുഫ്തിയും ഉൾപ്പെടുന്നു. ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ 20 സ്ഥാനാർഥികളുണ്ട്. മേയ് ഏഴിന് നിശ്ചയിച്ച അനന്ത്നാഗിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

യു.പിയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുമ്പോൾ അഅ്സംഗഢിലും ലാൽഗഞ്ചിലും ഇൻഡ്യ മുന്നണിക്കാണ് സാധ്യത. ഏറ്റവുമധികം മത്സരാർഥികൾ യു.പിയിലാണ്, 470 പേർ. സുൽത്താൻപൂരിൽ കേന്ദ്ര മന്ത്രി മനേക ഗാന്ധിയും അഅ്സംഗഢിൽ എസ്.പിയുടെ ധർമേന്ദ്ര യാദവും ജയമുറപ്പിച്ചിരിക്കുകയാണ്.

ഏഴാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് ജൂൺ ഒന്നിനാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - Lok Sabha Elections 2024 sixth phase polling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.