ന്യൂഡൽഹി: ആറാം ഘട്ട വോട്ടെടുപ്പ് നടന്ന ശനിയാഴ്ച പോളിങ് ബൂത്തിലെത്തിയത് എട്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിൽനിന്നുള്ള ജനങ്ങളാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെ ഫലം പരിശോധിക്കുമ്പോൾ കോൺഗ്രസ് സംപൂജ്യർ!
58 സീറ്റിൽ ‘ഇൻഡ്യ’ മുന്നണിക്ക് കിട്ടിയത് കേവലം അഞ്ചെണ്ണമാണ്. എൻ.ഡി.എക്ക് 45ഉം. ബി.ജെ.പിക്ക് മാത്രമായി 40 സീറ്റ് ലഭിച്ചപ്പോഴാണ് കോൺഗ്രസ് മത്സരിച്ചയിടത്തെല്ലാം പരാജയം ഏറ്റുവാങ്ങിയത്. ഡൽഹിയും ഹരിയാനയുമെല്ലാം കോൺഗ്രസ് നിലംപതിച്ചപ്പോൾ അവിടെയെല്ലാം ബി.ജെ.പി തൂത്തുവാരി.
പോൾ ചെയ്തതിന്റെ പകുതി വോട്ടും ബി.ജെ.പി അക്കൗണ്ടിലേക്ക് പോയി. അതേസമയം, ഇക്കുറി കോൺഗ്രസ് പ്രതീക്ഷയിലാണ്. ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അക്കൗണ്ട് വീണ്ടും തുറക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്.
അടിയൊഴുക്ക് ‘ഇൻഡ്യ’ക്ക് അനുകൂലം- പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ സഖ്യം അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ബി.ജെ.പി നേതാക്കൾ പല വിഷയങ്ങൾ സംസാരിക്കുമ്പോഴും പ്രധാന വിഷയങ്ങളായ തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ച് മിണ്ടുന്നില്ലെന്ന് ശനിയാഴ്ച രാവിലെ വോട്ടു രേഖപ്പെടുത്തിയശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് റോബർട്ട് വാദ്ര, മകൾ മിറായ വാദ്ര, മകൻ റൈഹാൻ വാദ്ര എന്നിവർക്കൊപ്പമാണ് അവർ വോട്ടുചെയ്യാൻ എത്തിയത്.
‘എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഭരണഘടനക്കും ജനാധിപത്യത്തിനും വേണ്ടിയാണിപ്പോൾ നാം വോട്ടുചെയ്യുന്നതെന്ന്’ ‘ആപ്പി’ന് വോട്ടു ചെയ്യുന്നതിനെക്കുറിച്ച ചോദ്യത്തിന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.