ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി രക്തസാക്ഷിത്വംവരിച്ച മണ്ണായ ശ്രീപെരുമ്പുതൂരിൽ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.ശെൽവപെരുന്തകൈ വിയർക്കുന്നു. 1991 മേയ് 21ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ ജീവൻ വെടിഞ്ഞ ശ്രീപെരുമ്പുതൂർ അവിടന്നിങ്ങോട്ട് കോൺഗ്രസിന്റെ വൈകാരിക മണ്ണ് കൂടിയാണ്. ഇവിടെയുള്ള രാജീവ് രക്തസാക്ഷി മണ്ഡപത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ ഒട്ടേറെ പേരാണ് എത്താറുള്ളത്. ചെന്നൈയിൽനിന്ന് 40 കിലോമീറ്റർ ദൂരെയായി, ബഹുരാഷ്ട്ര കമ്പനികളുടെ പ്ലാന്റുകളും ഐ.ടി പാർക്കുകളും മറ്റു വ്യവസായ സ്ഥാപനങ്ങളുമുള്ള ശ്രീപെരുമ്പുതൂരിൽ കാലങ്ങളായി കോൺഗ്രസിന്റെ നേതാക്കളാണ് മത്സരിക്കാറുള്ളത്. പാർട്ടി നേതാവ് രാഹുൽഗാന്ധി തമിഴ്നാട്ടിലെത്തുമ്പോഴെല്ലാം ഇവിടെയും സന്ദർശിക്കാറുണ്ട്. 1991 മുതൽ സംവരണ മണ്ഡലമായ ശ്രീപെരുമ്പുതൂരിൽ ഏഴുതവണ മത്സരിച്ച കോൺഗ്രസ് നാലുതവണ വിജയിച്ചു. രണ്ടാമൂഴത്തിലുള്ള ശെൽവപെരുന്തകൈ 2021ൽ അണ്ണാ ഡി.എം.കെയുടെ കെ.പളനിയെ 10,878 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഇത്തവണയും എതിരാളി പളനിയാണെങ്കിലും കടുത്ത പോരാട്ടമാണ് ശെൽവപെരുന്തകൈ നേരിടുന്നത്. ഇദ്ദേഹത്തിനെതിരെ മണ്ഡലത്തിൽ പരാതി വ്യാപകമാണെന്ന് സൂചനയുണ്ട്. എം.എൽ.എയെ ടി.വിയിൽ മാത്രമേ കാണാനാകാറുള്ളൂ എന്നാണ് ആരോപണം. അതുകൊണ്ടുതന്നെ, ശ്രീപെരുമ്പുതൂരിലെ കുൺറത്തൂർ സ്വദേശിയായ പളനിക്ക് പ്രതീക്ഷയുണ്ട്. 2024ൽ തമിഴ്നാട് പി.സി.സി അധ്യക്ഷനായതിനുശേഷം ശെൽവപെരുന്തകൈ വോട്ടർമാർക്ക് അപ്രാപ്യനാണെന്നാണ് പരാതി. തെരഞ്ഞെടുപ്പിനുശേഷം അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് ശെൽവപെരുന്തകൈ അറിയിച്ചതും ഈ സാഹചര്യത്തിലാണ്.
രാഹുൽഗാന്ധി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. ചതുഷ്കോണ മത്സരം നടക്കുന്നതിനാൽ ഡി.എം.കെ സഖ്യ ബലത്താൽ ജയിച്ചു കയറാനാവുമെന്നാണ് ശെൽവപെരുന്തകൈയുടെ പ്രതീക്ഷ. മൊത്തം വോട്ടർമാർ 3.75 കോടി. ഇതിൽ 1.94 ലക്ഷം പേർ സ്ത്രീകളാണ്. ടി.വി.കെ സ്ഥാനാർഥി കെ.തെന്നരസു, നാം തമിഴർ കക്ഷിയുടെ സിന്ധു എന്നിവരും കളത്തിലുണ്ട്. വോട്ടർമാരിൽ ഭൂരിഭാഗവും തൊഴിലാളികളും ഫാക്ടറി-ഐ.ടി ജീവനക്കാരുമാണ്. വണ്ണിയർ, ആദിദ്രാവിഡർ, മുതലിയാർ വിഭാഗങ്ങളാണ് കൂടുതലായും അധിവസിക്കുന്നത്. ചെന്നൈ- ബംഗളൂരു ദേശീയപാത കടന്നുപോകുന്ന മണ്ഡലത്തിൽ രൂക്ഷമായ വാഹന ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്നം. ചെങ്കൽപ്പട്ട് റോഡിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.