തിരുവനന്തപുരം: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പിഴവുള്ള കോവിഡ് നിർണയ കിറ്റുകളെ ആശ്രയിക്കുന്നതിന് പകരം തദ് ദേശീയമായി വികസിപ്പിച്ച കിറ്റുകൾ ഉപയോഗിക്കണമെന്ന് ശശി തരൂർ എം.പി. ചൈനീസ് നിർമിത കോവിഡ് നിർണയ കിറ്റിന് ഗുണനിലവാ രമില്ലെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെലവേറിയതും സമയമെടുക്കുന്നതുമായ ആർ.ടി-പി.സി.ആർ ടെസ്റ്റിന് പകരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ചെലവ് കുറഞ്ഞതും വേഗത്തിലുമുള്ള ആർ.ടി-ലാംപ് ടെസ്റ്റ് ഉപയോഗിക്കാം. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ ആന്‍റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. എന്തു കൊണ്ടാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകാൻ വൈകുന്നതെന്നും ശശി തരൂർ ചോദിച്ചു. (ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ആന്‍റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.)
അടിയന്തര ഘട്ടത്തിൽ ആഴ്ചകളോ മാസങ്ങളോ നീട്ടാതെ മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ ഐ.സി.എം.ആർ നടപടി സ്വീകരിക്കണം. മാർച്ച് 30ന് ഒരു കോടി രൂപ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന് ഫണ്ട് അനുവദിച്ചതാണ്. അവരുടെ കിറ്റുകൾ തയാറാണ്. പരീക്ഷണവും പൂർത്തിയാക്കി. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലേത് പുരോഗമിക്കുന്നു. തീരുമാനമെടുക്കുന്നതിൽ ഐ.സി.എം.ആറിന് വേഗതയില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.