ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനു പിന്നാലെ ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്‍റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോൺഗ്രസ് പ്രവർത്തകർ. ‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതാണിപ്പോൾ വൈറലായിരിക്കുന്നത്.
ക്രിമിനൽ മാനനഷ്ട കേസിൽ ഗുജറാത്ത് കോടതിയുടെ ശിക്ഷാവിധിക്കു പിന്നാലെയാണ് ലോക്സഭാ സെക്രട്ടറി രാഹുലിനെ അയോഗ്യനാക്കി വിഞ്ജാപനമിറക്കിയത്. എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തുകൊണ്ടുവന്ന എന്നു ചോദിച്ചതിനാണ് ബി.ജെ.പി എം.എൽ.എയുടെ മാനനഷ്ട പരാതിയിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം തടവ് വിധിച്ചത്.
‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കാം. അതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി’ – എന്നായിരുന്നു ഖുശ്ബുവിന്‍റെ ട്വീറ്റ്. കോണ്‍ഗ്രസ് നേതാക്കൾ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് പൂർണേഷ് മോദി ഇപ്പോൾ ബി.ജെ.പി നേതാവും ദേശീയ വനിതാ കമീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ കേസ് കൊടുക്കുമോ എന്നും പ്രവർത്തകർ ചോദിക്കുന്നുണ്ട്.
മോദി പരാമർശം നടത്തിയതിന് നിങ്ങളുടെ പ്രവർത്തകരിലൊരാളായ ഖുശ്ബു സുന്ദറിനെതിരെ മാനനഷ്ട കേസ് കൊടുക്കുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് രാജ്യസഭ എം.പി ദിഗ് വിജയ് സിങ് ചോദിച്ചു. ഖുശ്ബു ഇതുവരെ ഈ ട്വീറ്റ് പിൻവലിക്കുകയോ ഇതിനെ കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേങ്ങൾ അരങ്ങേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.