പ്രതിപക്ഷ നേതാവിനെ കേരളം തീരുമാനിക്കും; പിണറായിക്ക് മൗനം

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ഡൽഹിയിൽ രണ്ട് ദിവസമായി ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃപദവി ചർച്ചയായില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

അതേസമയം, അടുത്ത തവണ ഡൽഹിയിലേക്ക് വരുന്നത് പ്രതിപക്ഷ നേതാവായിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിണറായി വിജയൻ മൗനം പാലിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ അവലോകനമാണ് നടന്നതെന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സി.പി.ഐ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ, നേതൃസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകൾ പി.ബിയിൽ ഉണ്ടായേക്കുമെന്ന് കരുതിയിരുന്നെങ്കിലും അത്തരം ആലോചനകൾ നടന്നില്ല. വിഷയം കേരളത്തിലെ സംസ്ഥാന ഘടകത്തിൽ തന്നെ ചർച്ച ചെയ്ത് തീരുമാനിക്കാനാണ് ധാരണ.

കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടി പോളിറ്റ്ബ്യൂറോ ഗൗരവമായി വിലയിരുത്തി. പത്ത് വർഷം അധികാരത്തിലിരുന്ന കേരളത്തിൽ ഭരണം നഷ്ടമായത് വലിയ ആഘാതമായി.

ബംഗാളിൽ അഞ്ച് സീറ്റുകൾ വരെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു സീറ്റിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്. എന്നാൽ ബംഗാൾ നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത അവസ്ഥക്ക് മാറ്റം വന്നത് ആശ്വാസകരമാണെന്ന് യോഗം വിലയിരുത്തി.

കേരളത്തിലെ തോൽവിക്ക് പ്രധാന കാരണം സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് എം.വി. ഗോവിന്ദൻ പിബി യോഗത്തിൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാന ഘടകത്തിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ തുടരും.

Tags:    
News Summary - Kerala to Decide Opposition Leader, Not Politburo: MV Govindan; Pinarayi Silent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.