ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തിൽ ബി.ജെ.പിയുടെ സീല്‍ വന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്. പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും നോട്ടീസിൽ പറയുന്നു. പോസ്റ്റ് ഉടൻ നീക്കിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും നോട്ടീസിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലാണ് ബി.ജെ.പിയുടെ സീല്‍ പതിച്ചത്. സംഭവം വലിയ വിവാദത്തിനും വിമര്‍ശനത്തിനുമിടയാക്കിയിരുന്നു. അതിനിടെയാണ് പോസ്റ്റിട്ട എം.പിക്കെതിരെ കേരള പൊലിസിന്‍റെ നോട്ടീസ്.
തനിക്കു ലഭിച്ച നോട്ടീസ് മഹുവമൊയ്ത്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍ ബി.ജെ.പി ചിഹ്നം പതിച്ച ഫോട്ടോ താന്‍ എക്‌സില്‍ പങ്കുവെച്ചിരുന്നെന്നും അത് 'സാമുദായിക ഐക്യം' ഇതിനേക്കാള്‍ തകര്‍ക്കുന്നതാണെന്നും പൊലീസ് നടപടിയെ പരിഹസിച്ച് മഹുവ പറഞ്ഞു.
എന്നാല്‍, ബി.ജെ.പിയുടെ സീല്‍ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായും കമ്മീഷന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാനമായ പോസ്റ്റിട്ട യു.പിയിലെ മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കും കേരള പൊലീസിന്റെ നോട്ടീസ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.