ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്‍െറ അറിവില്ലാതെ ജനുവരി ഒന്നു മുതല്‍ ഡല്‍ഹി മെട്രോ റെയില്‍വേയിലെ 10 സ്റ്റേഷനുകള്‍ ‘ക്യാഷ്ലെസ്’ ആക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിര്‍ബന്ധിതമായാണ് പദ്ധതി നടപ്പാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ നിര്‍ദേശം ഇതിന് പിന്നിലുണ്ടായിരിക്കാം. പേടിഎം കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനോട് (ഡി.എം.ആര്‍.സി) ഉത്തരവിന്‍െറ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച കെജ്രിവാള്‍ പേടിഎമ്മിനെ സഹായിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം നടത്തിയതെന്ന് ആരോപിച്ചു. എന്നാല്‍, കെജ്രിവാളിന്‍െറ ആരോപണം ഡി.എം.ആര്‍.സി നിഷേധിച്ചു. ഓപണ്‍ ടെന്‍ഡറിലൂടെയാണ് പേടിഎം കരാര്‍ നേടിയതെന്നും കൂടുതല്‍ ഇ- വാലറ്റുകളെ പങ്കാളിയാക്കുമെന്നും ഡി.എം.ആര്‍.സി വിശദീകരിച്ചു.
രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, എം.ജി റോഡ് സ്റ്റേഷന്‍, മയൂര്‍ വിഹാര്‍ ഫാസല്‍, നിര്‍മാണ്‍ വിഹാര്‍, തിലക് നഗര്‍, ജനക്പുരി വെസ്റ്റ്, നോയിഡ സെക്ടര്‍ 15, നെഹ്റു പ്ളേസ്, കൈലാശ് കോളനി എന്നീ സ്റ്റേഷനുകളിലാണ് കറന്‍സിരഹിത ഇടപാട് ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.