കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണ് എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമീഷന്‍ നടപ്പാക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ബി.ജെ.പി വിജയിക്കില്ലെന്ന് ഉറപ്പായ ഇടങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ കളമൊരുക്കുന്ന അജണ്ടയാണിതെന്നും വേണുഗോപാൽ പറഞ്ഞു.
യുക്തിരഹിതമായി വോട്ടര്‍പട്ടികയില്‍ നിന്ന് ആളുകളെ ഒഴിവാക്കുന്ന എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള നിയമസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടതാണ്. എസ്.ഐ.ആര്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം വെച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത ബംഗാളിലും പഞ്ചാബിലും തമിഴ്‌നാട്ടിലും ബി.ജെ.പി ഒഴികെയുള്ള എല്ലാ പാർട്ടികളും ഈ നിഗൂഢ ശ്രമത്തെ എതിർത്തിരുന്നതാണ്. എന്നിട്ടും രാഷ്ട്രീയ പാർട്ടികളോട് പോലും ഒരു ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമായി എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് പിന്നില്‍ ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.
ബിഹാറില്‍ എസ്.ഐ.ആറിന്റെ ഭരണഘടന സാധുത ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും 46 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞിട്ടില്ലെന്നും കെ.സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.