അനധികൃത സഫാരിക്കിടെ 21കാരനെ സിംഹം ആക്രമിച്ച് കൊന്നു, മൃതദേഹത്തിന് കാവലിരുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അനധികൃതമായി സിംഹങ്ങളെ കാണാൻ വനമേഖലയിലേക്ക് പ്രവേശിച്ച സംഘത്തിൽ ഉൾപ്പെ​ട്ട 21കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മേമൻ എന്നായാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജൂലൈ എട്ടിന് വൈകുന്നേരം ലിലിയ താലൂക്കിലെ ലുവാരിയ റിസർവ് വനത്തിന്റെ അതിർത്തി പ്രദേശത്താണ് സംഭവം. സിംഹങ്ങളെ അടുത്തുനിന്ന് കാണാൻ പണം വാങ്ങി അനധികൃതമായി ആളുകളെ വനത്തിലേക്ക് കൊണ്ടുപോകുന്ന സംഘത്തിനൊപ്പമാണ് സോഹിൽ എത്തിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.

സംഭവസമയത്ത് ഒരു ആൺസിംഹവും പെൺസിംഹവും ഇണചേരുകയായിരുന്നു. ഈ സമയത്ത് സംഘമെത്തി ശല്യപ്പെടുത്തിയതോടെ സിംഹം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സിംഹം യുവാവിന്റെ മൃതദേഹം വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായും മൃതദേഹത്തിന് സമീപം ഏറെ നേരം കാവലിരുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ ഏറെനേരത്തിന് ശേഷം പ്രത്യേക സംഘത്തിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.

സംഭവത്തിൽ സോഹിലിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് അനധികൃതമായി വനത്തിൽ പ്രവേശിപ്പിച്ചതിനും സിംഹങ്ങളെ ശല്യപ്പെടുത്തിയതിനുമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അനധികൃത സിംഹ സഫാരിക്കിടെ പകർത്തിയ ഫോട്ടോകളും വിഡിയോകളും ഇവർ ഡിലീറ്റ് ചെയ്തിരുന്നു. കൂടാതെ ഫോൺ ​ഫോർമാറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി. ഡിജിറ്റൽ തെളിവുകൾ വീ​ണ്ടെടുക്കുന്നതിനായി ഫോൺ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. അനധികൃത ‘ലയൺ വാച്ചിങ്’ സംഘടിപ്പിക്കുന്ന ശൃംഖലയെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമാണ് ഗുജറാത്തിലെ ഗിർ വനവും സമീപ പ്രദേശങ്ങളും. വന്യമൃഗങ്ങളെ അടുത്തുനിന്ന് കാണാൻ നടത്തുന്ന അനധികൃത ടൂറിസം മനുഷ്യജീവനും വന്യജീവികൾക്കും ഒരുപോലെ ഭീഷണിയാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Gujarat youth killed in lion attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.