വിജയ്
ചെന്നെ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചതിന് കരൂർ കൃഷ്ണരായപുരത്തുള്ള പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ പ്രധാനാധ്യാപികയെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ ലംഘിച്ചതിനും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനുമാണ് നടപടി.
തമിഴ്നാട് സിവിൽ സർവീസ് ചട്ടം പ്രകാരമാണ് പ്രധാനാധ്യാപിക എസ്. മല്ലികയെ സസ്പെൻഡ് ചെയ്തത്. വിജയ് കരൂർ സന്ദർശിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് സ്കൂളിൽ പ്രദർശിപ്പിച്ചതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
സ്കൂളിൽ തമിഴക വെട്രി കഴകം പരിപാടിയുടെ സംപ്രേഷണം വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തത് അനുചിതമാണെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ തന്റെ എക്സ് പേജിൽ കുറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ല എന്ന് വ്യക്തമാക്കിയ മന്ത്രി, ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ ഒരു സ്കൂളിലും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ചീഫ് എഡ്യൂക്കേഷണൽ ഓഫീസർമാർക്കും സ്കൂൾ പ്രധാനാധ്യാപകർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും, പ്രധാനാധ്യാപിക ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും മന്ത്രി പറഞ്ഞു.
ജൂലൈ 9-ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ, സർക്കാർ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പരിപാടികൾ ഒഴികെ, ജന്മദിന പാർട്ടികളോ സർക്കാരിതര പരിപാടികളോ സ്കൂളുകളിൽ നടത്താൻ പാടില്ല. രാഷ്ട്രീയ പാർട്ടികൾക്കോ സ്വകാര്യ സംഘടനകൾക്കോ വിദ്യാർഥികളെ നേരിട്ട് കാണാൻ അനുവാദമില്ല എന്ന് കർശനമായി നിർദേശിച്ചിരുന്നു.
ജൂലൈ 2-ന് ശിവകാശിയിലെ ഒരു സ്കൂളിൽ വ്യവസായ മന്ത്രി എസ്. കീർത്തന നടത്തിയ പരിശോധനക്കിടെ, ഇംഗ്ലീഷിൽ മറുപടി പറയാത്ത വിദ്യാർഥിയെ മന്ത്രി ശകാരിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.