ഡി.കെ ശിവകുമാർ- സിദ്ധരാമയ്യ തർക്കത്തിൽ ​ഇടപെട്ട് സോണിയ ഗാന്ധി; ഡൽഹിയിൽ ചർച്ച, തുടരുമെന്ന് നേതൃത്വം

ന്യൂഡൽഹി: കർണാടക കോൺഗ്രസിൽ നേതൃമാറ്റമടക്കം അധികാര തർക്കം തുടരുന്നതിനിടെ, പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് സോണിയ ഗാന്ധി. ശനിയാഴ്ച ഡൽഹിയിൽ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച മൂന്നുമണി​ക്കൂറോളം നീണ്ടു. എന്നാൽ, കൂടിക്കാഴ്ചയിൽ നിർണായകമായ തീരുമാനങ്ങളൊന്നുമുണ്ടായില്ലെന്നാണ് വിവരം. ഡിസംബർ 14നോ 15നോ വീണ്ടും കൂടിക്കാഴ്ച നടക്കുമെന്നും നേതാക്കൾ അറിയിച്ചു.

ഡിസംബർ 14ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വോട്ട് കൊള്ളക്കെതിരെ കോൺഗ്രസ് മെഗാ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിനോട് അനുബന്ധമായാവും അടുത്ത കൂടിക്കാഴ്ചയെന്നാണ് റി​പ്പോർട്ടുകൾ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉൾപ്പെടെയുള്ളവർ ചർച്ചയുടെ ഭാഗമാവുമെന്നും നേതാക്കൾ വ്യക്തമാക്കി.

നിലവി​ലെ രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യുക മാത്രമാണ് കൂടിക്കാഴ്ചയിലുണ്ടായതെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കർണാടയും ചർച്ചയായി, എന്നാൽ വ്യക്തമായ ഒരു തീരുമാനവും ഉയർന്നുവന്നില്ല. കർണാടക വിഷയത്തിൽ മറ്റൊരു ചർച്ചകൂടി നടക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ഇതാദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് കർണാടകത്തിൽ പാർട്ടിയിൽ പ്രശ്നമുണ്ടെന്ന് അംഗീകരിക്കുന്നത്.

ഈ വാരം ആദ്യം മംഗളുരുവിൽ പാർട്ടി പരിപാടിക്കെത്തിയ വേണുഗോപാൽ സിദ്ധരാമയ്യയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നു. ഇതിനനുബന്ധമായാണ് ഡൽഹിയിലെ കൂടിക്കാഴ്ചകളെന്നാണ് കരുതുന്നത്. അധികാര വടംവലി മൂർഛിച്ചതിന് പിന്നാ​ലെ വിഷയത്തിൽ നേര​ത്തെയും കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ, ​ഹൈകമാൻഡ് നിർദേശമനുസരിച്ച് ഇരുനേതാക്കളും പരസ്പരം വസതികളിലെത്തി പ്രാതൽ ചർച്ചകളും നടത്തിയിരുന്നു.

എന്നാൽ, പ്രവർത്തകർക്കിടയിൽ ഭിന്നതയുണ്ടാവുന്നത് തടയുക എന്നതിലപ്പുറം സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനുമിടയിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാർമേഖങ്ങൾ അതേപടി തുടരുകയാണെന്നാണ് നിലവിലെ സംഭവവികാസങ്ങൾ ലക്ഷ്യമാക്കുന്നത്. പ്രാതൽ ചർച്ചകൾക്ക് പിന്നാലെ ഹൈകമാൻഡ് നിർദേശം അംഗീകരിക്കുമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഈ സാഹചര്യത്തിലാണ് അധികാരമാറ്റമടക്കം വിഷയങ്ങളിൽ ചർച്ചക്ക് സോണിയ ഗാന്ധി തന്നെ നേരിട്ട് പ​ങ്കെടുക്കുന്നത്.

2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. നിലവിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ മാറി തനിക്ക് മുഖ്യമന്ത്രി പദം നൽകണം എന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്.

News Summary - Karnataka power tussle: Sonia Gandhi steps in for first time, holds talks with senior leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.