ബംഗളുരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങൾക്കും വിവേചനത്തിനും ഇരയായ ദലിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ പേരിൽ കർണാടകയിൽ പുതിയ നിയമം നിലവിൽ വരുന്നു. പൂർണമായും ജാതി വിവേചനം തടയുക എന്ന് ലക്ഷ്യം വെച്ചാണ് ഈ നിയമം നിലവിൽ വരുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ പോസ്റ്റ് ചെയ്തു. ഇത്തരമൊരു നിയമം ആരംഭിക്കാൻ നിർദേശിച്ചത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ജാതി വിവേചനത്തെ തുടർന്ന് ഹൈദരാബാദ് സർവകലാശാലയിൽ പി.എച്ച്.ഡി വിദ്യാർത്ഥിയായിരുന്ന വെമുല 2016 ജനുവരി 16നാണ് ആത്മഹത്യ ചെയ്യുന്നത്. തുടർന്ന് രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധിഷേധം ഉയർന്നിരുന്നു. പക്ഷെ വെമുലയുടെ ആത്മഹത്യയോടെ രാജ്യത്ത് ഒന്നും അവസാനിച്ചില്ല. മുംബൈയിലെ മെഡിക്കൽ കോളേജിൽ പായൽ തദ്‌വിയുടെയും ഐ.ഐ.ടി ബോംബയിലെ ദർശൻ സോളങ്കിയുടെയും മരണം കാമ്പസുകളിലെ മറ്റ് ജാതി വിവേചനകളുടെ അനന്തരഫലമാണ്.
കർണാടകയിൽ രോഹിത് വെമുല നിയമം പാസ്സാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് സർക്കാർ. ജാതി, വർഗം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥിയും വിവേചനം നേരിടാൻ പാടില്ല. തുല്യമായ ഇന്ത്യയെക്കുറിച്ചുള്ള ഡോ. ബി.ആർ അംബേദ്ക്കറുടെ ദർശനം സാക്ഷാത്ക്കരിക്കുന്നതിനുള്ള ചുവടുവെപ്പായിരിക്കും ഇതെന്ന് സിദ്ധരാമയ്യയുടെ പോസ്റ്റിൽ പറയുന്നു.
കാമ്പസുകളിൽ വർധിച്ചുവരുന്ന വിവേചന പ്രശനം കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിൽ പ്രത്യേക നിയങ്ങളൊന്നുമില്ലെന്നും ഇതൊരു ദേശിയ പ്രശ്നമാണെന്ന് ഡൽഹി സർവകലാശാലയിലെ അധ്യാപകനായ എൻ. സുകുമാർ പറഞ്ഞു. 2012ൽ യൂനിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യു.ജി.സി) ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പക്ഷെ കുറ്റകൃത്യത്തിലെ വർധനവ് കണക്കിലെടുത്ത് അവ പരിഷ്‌ക്കരിച്ചില്ലായെന്നും സുകുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.