Image courtesy: Indian Express
ബംഗളൂരു: കാസർകോടിനും ദക്ഷിണ കന്നട ജില്ലക്കും ഇടയിലുള്ള തിരക്കു കുറഞ്ഞ അതിർത്തികൾ അടച്ചിടില്ലെന്ന് കർണാടക സർക്കാർ ഹൈകോടതിയെ അറിയിച്ചു. കേരളത്തിൽനിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ കാസർകോടിനും ദക്ഷിണ കന്നട ജില്ലക്കും ഇടയിലുള്ള അതിർത്തി റോഡുകൾ അടച്ചിട്ടതിനെതിരെ നൽകിയ െപാതുതാൽപര്യ ഹരജിയിൽ വാദം തുടരുന്നതിനിടെയാണ് കർണാടക സർക്കാർ അതിർത്തികളിലെ ചെക്ക്പോസ്റ്റുകളൊന്നും അടച്ചിടില്ലെന്ന നിലപാട് അറിയിച്ചത്. തിരക്ക് കുറഞ്ഞ അതിർത്തി റോഡുകളിലെ ചെക്ക് പോസ്റ്റുകൾ അടച്ചിടുമെന്ന ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറുടെ മുൻ ഉത്തരവ് നടപ്പാക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതിർത്തികളിലെ നിരീക്ഷണവുമായി ബന്ധപ്പെട്ട് മാർച്ച് 15ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലെ ഹൈകോടതി വിമർശനത്തിനിടയാക്കിയ ഭാഗം പരിഷ്കരിക്കുമെന്നും അറിയിച്ചു. കാസർകോട് ജില്ലക്കും ദക്ഷിണ കന്നട ജില്ലക്കും ഇടയിലെ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അതിർത്തി റോഡുകളിലെ ചെക്ക് പോസ്റ്റുകളിൽ പഞ്ചായത്ത് തലത്തിലുള്ള സമിതിയുടെ നേതൃത്വത്തിൽ നിരീക്ഷണം കർശനമാക്കുമെന്നും തിരക്ക് കുറഞ്ഞ ചെക്ക്പോസ്റ്റുകൾ അടച്ചിടുമെന്നുമായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ, ഈ ഉത്തരവ് തെറ്റിദ്ധാരണ ജനകമാണെന്നും െചക്ക്പോസ്റ്റുകൾ അടക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുന്നത് ശരിയായ നടപടി അല്ലെന്നുമായിരുന്നു നേരത്തെ കോടതി വിമർശിച്ചത്. അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര മാർഗനിർദേശമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൊവ്വാഴ്ചയും അറിയിച്ചു. തുടർന്ന് ഫെഡറലിസത്തെക്കുറിച്ച് മനസ്സിലാക്കണമെന്നും അതിർത്തികൾ വെറുതെ അടക്കാനാകില്ലെന്നും ഹൈകോടതി വാക്കാൽ പരാമർശിച്ചു.
കേരളത്തിനും കർണാടകക്കുമിടയിലെ എല്ലാ ചെക്ക് പോസ്റ്റുകളും തുറന്നിട്ടുണ്ടെന്നുറപ്പാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം നൽകികൊണ്ട് കേരളത്തിൽനിന്നും എത്തുന്നവരുടെ ആർ.ടി.പി.സി.ആർ പരിശോധന നടത്താമെന്നും കോടതി വാക്കാൽ നിർദേശിച്ചു. കേസ് ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.