ന്യൂഡൽഹി: അഭിപ്രായ ഭിന്നതകളെ ദേശവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും താറടിക്കുന്ന സമീപനം ഭരണഘടന വിരുദ്ധമാണെ ന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വിമതരെ അടിച്ചമർത്താൻ രാജ്യത്തിന്‍റെ ഔദ്യോഗിക സംവിധാനങ്ങ ൾ ഉപയോഗിക്കുന്നത് ഭയം സൃഷ്ടിക്കുകയാണെന്നും ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിൽ പി.ഡി. ദേശായ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം അടിച്ചമർത്തുന്നു എന്ന ആരോപണം ഉയർന്നതിനിടയിലാണ് ചന്ദ്രചൂഡിന്‍റെ അഭിപ്രായ പ്രകടനം.
വികസനത്തിനും സാമൂഹിക മൂന്നേറ്റത്തിനും നിയമപരമായ സംവിധാനം ജനാധിപത്യ സർക്കാർ ഒരുക്കുന്നു എന്നാണ് അഭിപ്രായ ഭിന്നതകൾ സംരക്ഷിക്കുന്നതിന്‍റെ അർഥം. ചോദ്യം ചെയ്യാനും അഭിപ്രായ ഭിന്നത തുറന്നു പറയാനുമുള്ള അവകാശം തകർക്കുന്നതോടെ രാഷ്ട്രീയ, സമ്പത്തിക, സാംസ്കാരിക, സാമൂഹിക വളർച്ചയുടെ അടിത്തട്ടും തകരും. അഭിപ്രായ ഭിന്നത ജനാധിപത്യത്തിന്‍റെ സുരക്ഷാ വാൽവാണ്.
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാരുകൾ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കണം. ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പൊളിക്കണം. സംവാദങ്ങൾ സംരക്ഷിക്കുകയാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.