ബിഹാറിൽ ജെ.ഡി.യു തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്നു; നിരവധി പേർക്ക് പരിക്ക്

പാട്ന: ബിഹാറിലെ സോൻപൂരിൽ ജെ.ഡി.യുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്റ്റേജ് തകർന്ന് വീണ് നേതാക്കൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. സാരൺ ജില്ലയിലെ സോൻപുർ മണ്ഡലത്തിൽ മത്സരിക്കുന്ന ജെ.ഡി.യു നേതാവ് ചന്ദ്രിക റായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം. സ്റ്റേജിൽ ഒരുപാട് ആളുകൾ കയറിയതോടെയാണ് തകർന്നുവീണത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ചന്ദ്രിക റായ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി ഉൾപ്പെടെയുള്ള നേതാക്കൾ അണിനിരന്ന പ്രചാരണ റാലി സോൻപൂരിൽ നടന്നത്.

രാജീവ് പ്രതാപ് റൂഡി പ്രസംഗിച്ച ശേഷം റായ് പ്രസംഗിക്കാൻ എഴുന്നേറ്റതോടെ അദ്ദേഹത്തിന് മാലയിടാൻ നിരവധി അനുയായികൾ സ്റ്റേജിലേക്ക് കയറുകയായിരുന്നു. തിരക്കേറിയതോടെ സ്റ്റേജ് പൊളിഞ്ഞ് വീഴുകയായിരുന്നു.

നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ കോവിഡ് പ്രോട്ടോക്കോളുകളൊന്നും പാലിച്ചിരുന്നില്ല. സാമൂഹ്യ അകലം പാലിക്കുകയോ വേദിയിലുള്ള നേതാക്കകൾ ഉൾപ്പെടെയുള്ളവർ മാസ്ക് ധരിക്കുകയോ ചെയ്തിരുന്നില്ല. മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പോലീസുകാരും വേദിയിലും പരിസരത്തുമുള്ളതും ദൃശ്യങ്ങളിൽ കാണാം.

ആർ‌.ജെ‌.ഡി നേതാവ് തേജ് പ്രതാപ് യാദവിൻെറ ഭാര്യപിതാവാണ് ചന്ദ്രികാ റായ്. 2018 ലാണ് തേജ് പ്രതാപും റായുടെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വർഷം ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആർ‌.ജെ‌.ഡി സർക്കാരുകളിൽ മന്ത്രിയായിരുന്ന റായ് ആഗസ്റ്റിൽ പാർട്ടി വിട്ട് ജെ.ഡി.യുവിൽ ചേരുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.