ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ കുറ്റവാളിയായി കോടതി കണ്ടെത്തിയിട്ടില്ലെന്നും മരണത്തോടെ അവർ നിരപരാധിയാണെന്നും സംസ്ഥാന സർക്കാർ മദ്രാസ് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. അവർ ജീവിച്ചിരിക്കുേമ്പാഴാണ് സ്വത്ത് സമ്പാദനകേസിൽ ബംഗളൂരു പ്രത്യേക കോടതിയുടെ ശിക്ഷ കർണാടക ഹൈകോടതി റദ്ദാക്കി നിരപരാധിയാക്കുന്നത്. എന്നാൽ, പ്രത്യേക കോടതിവിധി അംഗീകരിച്ചുള്ള സുപ്രീംകോടതിയുടെ തീരുമാനം വരുേമ്പാൾ അവർ മരണപ്പെട്ടിരുന്നു. മരണത്തോടെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു. ഇൗ സാഹചര്യത്തിൽ ജയലളിത കുറ്റക്കാരിയല്ലെന്ന് സംസ്ഥാന സർക്കാർ പ്രഥമ ബെഞ്ചിന് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സ്വത്ത് സമ്പാദനകേസിലെ വിചാരണകോടതി വിധി സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തിൽ ജയലളിതയുടെ ചിത്രം സർക്കാർ ഓഫിസുകളിൽനിന്ന് നീക്കണമെന്നും സ്മാരകങ്ങൾ നിർമിക്കുന്നത് തടയണമെന്നും ജനക്ഷേമ പദ്ധതികളിൽനിന്ന് പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ രണ്ട് പൊതുതാൽപര്യ ഹരജികളിൽ സംസ്ഥാന സർക്കാറിനോട് മാർച്ച് 20നകം മറുപടി നൽകാൻ കോടതി നോട്ടീസ് അയച്ചിരുന്നു.
ഡി.എം.കെ നിയമസഭാംഗം ജെ. അൻപഴകൻ, അഡ്വക്കറ്റ്സ് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസിഡൻറ് കെ. ബാലു എന്നിവരാണ് ഹരജി നൽകിയത്. ജയലളിതയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതാണെന്നും അങ്ങനെയുള്ളവർ ഭരണഘടനാ സ്ഥാപനങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെടേണ്ടവരാണെന്നും കേന്ദ്ര സർക്കാർ മറുപടി നൽകിയിരുന്നു.ജയലളിതയുെട മരണം സ്വതന്ത്ര ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ തങ്ങളെ കക്ഷി ചേർത്തത് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ കോടതിയോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.