ചെന്നൈ: ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെകുറിച്ച് അഭ്യൂഹം പരത്തരുതെന്ന് മദ്രാസ് ഹൈകോടതി. കിംവദന്തികള്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു. അഭ്യൂഹം പരത്തിയെന്ന കേസിലെ പ്രതികളായ ഡി.എം.കെ പ്രവര്‍ത്തകരുടെ ഹരജി തീര്‍പ്പാക്കവെയാണ് മദ്രാസ് ഹൈകോടതി സിംഗ്ള്‍ ബെഞ്ചിന്‍െറ നിര്‍ദേശം. പൊള്ളാച്ചി സ്വദേശികളായ ആര്‍. നവനീത് കൃഷ്ണന്‍, എസ്. രാജീവ് ഗാന്ധി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയിലത്തെിയത്. കേസില്‍ ഇരുവരും അറസ്റ്റിന്‍െറ വക്കിലാണ്. ഈമാസം പതിനഞ്ചിന് സാമൂഹികമാധ്യമങ്ങളിലൂടെ പതിനഞ്ച് പോസ്റ്റുകളാണ് ഇരുവരും കൈമാറിയത്. ആക്ഷേപ ഹാസ്യ കുറിപ്പുകളും കവിതകളും ഇതില്‍പെടും. ഭരണകര്‍ത്താക്കളെ കുറിച്ച സാധാരണ ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചതെന്ന് ഇരുവരുടെയും വാദം. കേസെടുത്ത മഹാലിംഗപുരം പൊലീസ് സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ട് റദ്ദാക്കണമെന്നും ഇത്തരം ഇടപെടലുകള്‍ നിര്‍ത്തണമെന്നും ഭീഷണിപ്പെടുത്തിയതായി ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇരുവരും പൊലീസിന്‍െറ അന്വേഷണവുമായി സഹകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.