അമരാവതി: വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ച് തനിക്ക് നേരെ നടന്ന ആക്രമണത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവും വൈ.എസ്.ആർ കോൺഗ്രസ് തലവനുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡി. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈദരാബാദ് ഹൈകോടതിയിൽ ജഗൻമോഹൻ ഹരജി നൽകി.
ആന്ധ്ര സർക്കാറിനെ ഒന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അഞ്ചും പ്രതികളാക്കിയാണ് ഹരജി നൽകിയിട്ടുള്ളത്. ഡി.ജി.പി രണ്ടും വി.എസ്.പി സിറ്റി നോർത്ത് ഡിവിഷൻ എ.സി.പി മൂന്നും എയർപോർട്ട് പി.എസ് എസ്.എച്ച്.ഒ നാലും പ്രതികളാണ്. തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗുരുതര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹരജിയിൽ ജഗൻമോഹൻ ആരോപിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വിശാഖപട്ടണം വിമാനത്താവളത്തിലെ കഫ്തീരിയയിൽവെച്ചാണ് ജഗൻമോഹൻ റെഡ്ഡിക്ക് കുത്തേറ്റത്. സെൽഫിയെടുക്കാൻ അനുമതി തേടിയ യുവാവ് ചായകുടിക്കാനെത്തിയ ജഗൻമോഹൻ റെഡ്ഡിയുടെ ഇടതു തോളിൽ കുത്തുകയായിരുന്നു.
പ്രതിയായ കഫ്തീരിയയിലെ പാചകക്കാരൻ ശ്രീനിവാസ റാവുവിനെ സംഭവസ്ഥലത്തു തന്നെ സി.െഎ.എസ്.എഫ് പിടികൂടിയിരുന്നു. സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.