ജമ്മുകശ്മീരിനെ പാകിസ്താനിലാക്കി ഇസ്രായേലിന്റെ മാപ്പ്; പ്രതിഷേധം കനത്തതോടെ പിൻവലിച്ചു
ന്യൂഡൽഹി: ജമ്മുകശ്മീരിനെ തെറ്റായ അടയാളപ്പെടുത്തിയ മാപ്പ് പിൻവലിച്ച് ഇസ്രായേൽ. ഔദ്യോഗിക വെബ്സൈറ്റിലാണ് ഇസ്രായേൽ ജമ്മുകശ്മീരിനെ തെറ്റായി അടയാളപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നതോടെ മാപ്പ് ഇസ്രായേൽ പിൻവലിക്കുകയായിരുന്നു.
മാപ്പ് പിൻവലിച്ചിട്ടുണ്ടെന്നും എഡിറ്ററുടെ ഭാഗത്ത് നിന്നുണ്ടായ ഒരു തെറ്റായിരുന്നു അതെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ റെവെൻ അസർ പറഞ്ഞു. എക്സിലെ ഒരു ഉപഭോക്താവാണ് തെറ്റ് ആദ്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യ ഇസ്രായേലിനൊപ്പം നിൽക്കുന്നു. എന്നാൽ, ഇസ്രായേൽ ഇന്ത്യക്കൊപ്പം നിൽക്കുന്നില്ലേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു എക്സിലൂടെ ഉപഭോക്താവ് മാപ്പ് പങ്കുവെച്ചത്.
ട്വീറ്റിന് മറുപടിയായാണ് ഇസ്രായേൽ അംബാസിഡർ തെറ്റാണ് പറ്റിയതെന്നും മാപ്പ് ഒഴിവാക്കിയിട്ടുണ്ടെന്നും അറിയിച്ചത്. കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിനെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായാണ് ഇന്ത്യൻ ഭരണകൂടം കണ്ട് പോന്നിരുന്നത്.
ഇന്ത്യക്ക് നിലവിൽ ഇസ്രായേലുമായി വ്യാപാര പങ്കാളിത്തമുണ്ട്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ഇസ്രായേലുമായി നല്ല ബന്ധമാണ് ഇന്ത്യ പിന്തുടരുന്നത്. ഇതിനിടയിലാണ് തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.