ന്യൂഡൽഹി: തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായ ബിഹാറിലെ നിതീഷ് കുമാർ സർക്കാരിന്റെ മന്ത്രിസഭ വിപുലീകരണം ഇന്ന് നടക്കുകയാണ്. ഒരു വശത്ത് പട്നയിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് കളമൊരുങ്ങുമ്പോൾ ആർ.ജെ.ഡിയിലെ പ്രശ്നങ്ങൾ പുറത്തു കൊണ്ടുവരാനായുള്ള തീവ്ര ശ്രമങ്ങൾ നടത്തുകയാണ് സി.ബി.ഐ.
ഐ.ആർ.സി.ടി.സി ഹോട്ടൽ അഴിമതി കേസിന്റെ വിചാരണ വേഗത്തിൽ നടത്തണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. ഈ കേസിൽ തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരെ സി.ബി.ഐ കുറ്റപത്രത്തിൽ പ്രതികളാക്കിയിരുന്നു. ഇതുകൂടാതെ 11 പേരെ കൂടി തട്ടിപ്പിൽ പ്രതികളായി കേസിൽ ചേർത്തിട്ടുണ്ട്. നാല് വർഷം മുമ്പ് പ്രത്യേക സി.ബി.ഐ കോടതിയിൽ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാൽ ഇതുവരെ കേസിൽ കുറ്റം ചുമത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടില്ല. കേസിലെ ഒരു പ്രതി 2019 ഫെബ്രുവരിയിൽ ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി സി.ബി.ഐയുടെ നടപടിയെ ചോദ്യം ചെയ്തിരുന്നു. കേസിൽ തന്റെ പേര് ഉൾപ്പെടുത്തുന്നതിന് മുമ്പ് ഏജൻസി സർക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹരജി.
കുറ്റകൃത്യം നടക്കുമ്പോൾ ഇയാൾ സർക്കാർ ജീവനക്കാരനായിരുന്നു. ഇയാളുടെ അപേക്ഷ പരിഗണിച്ച ഹൈകോടതി വിനോദ് കുമാർ ആസ്താനയെ വിചാരണ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ ജീവനക്കാരായ മറ്റു രണ്ട് പ്രതികളും സമാനമായ അപേക്ഷ നൽകിയിരുന്നു.
ഇതുമൂലം വിചാരണ വൈകുകയും കേസിലെ ആരോപണങ്ങളിൽ വാദം തുടങ്ങിയിരുന്നുമില്ല. ആസ്താനയുടെ ഹരജിയിൽ തീരുമാനമെടുക്കാൻ സി.ബി.ഐ കഴിഞ്ഞയാഴ്ച ഡൽഹി ഹൈകോടതിയിൽ അപേക്ഷ നൽകിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനുപുറമെ ആസ്താനയുടെ അപേക്ഷയിന്മേലുള്ള തീരുമാനമനുസരിച്ച് മാത്രമേ കുറ്റം ചുമത്തുകയുള്ളുവെന്ന വ്യവസ്ഥ വെയ്ക്കാമെന്നും സി.ബി.ഐ അറിയിച്ചിരുന്നു. എന്നാൽ ആരോപണങ്ങളിൽ ഇപ്പോൾ ചർച്ച തുടങ്ങാൻ അനുമതി നൽകണം. ലാലു യാദവ് കുടുംബത്തിനും മറ്റു പ്രതികൾക്കുമെതിരെ 2017 ജൂലൈയിൽ സി.ബി.ഐ കേസ് എടുത്തിരുന്നു. ഒരു വർഷം നീണ്ട അന്വേഷണത്തിലൊടുവിലാണ് 2018 ഏപ്രിലിൽ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.