1. വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ നിരാഹാര സമരത്തിൽ
ഝാർഖണ്ഡ്: ഝാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഝാർഖണ്ഡ് ക്രാന്തികാരി ലോകതാന്ത്രിക് മോർച്ച നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയോട് സംസാരിച്ച അദ്ദേഹം സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ശരീരത്തിന് ഹാനികരമാകാത്ത രീതിയിൽ കുറഞ്ഞത് വെള്ളവും ഉപ്പും എങ്കിലും കഴിക്കാൻ അഭ്യർത്ഥിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങൾക്കായി പോരാടാൻ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തിയ പരീക്ഷകളിലെ അഴിമതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ക്രമക്കേട ആരോപണം നേരിടുന്ന സ്വകാര്യ ഏജൻസിയായ ടി.ഡി.പി.എൽ നടത്തിയ പരീക്ഷകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ ജൂലൈ 29 മുതൽ ഉദ്യോഗാർഥികൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 2 മുതലാണ് ദേവേന്ദ്ര നാഥ് മഹ്തോ ഇവിടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
'സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് വലിയൊരു ചുവടുവെയ്പ്പാണ് നിങ്ങൾ നടത്തിയിരിക്കുന്നത്. എന്നാൽ ലക്ഷ്യം സർക്കാരിന്റെ മനസ്സാക്ഷിയെ ഉണർത്തുകയാണ്, മറിച്ച് ജീവനൊടുക്കലല്ല. അതുകൊണ്ട് ജീവൻ നിലനിർത്താൻ അല്പം വെള്ളവും ഉപ്പും കഴിക്കണം,' എന്നായിരുന്നു വാങ്ചുക് ഫോൺ കോളിലൂടെ വികാരാധീനനായി പറഞ്ഞത്. സമരം ചെയ്യുന്ന യുവാക്കളെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കാൻ ഉടൻ തന്നെ റാഞ്ചി സന്ദർശിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വാങ്ചുക്കിന്റെ ഉപദേശം മാനിച്ച മഹ്തോ വെള്ളവും ഉപ്പും കഴിക്കാൻ സമ്മതിച്ചെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ പ്രതികരിച്ച ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിഷയത്തിൽ പൊലീസ് സി.ഐ.ഡി നടത്തുന്ന അന്വേഷണ റിപ്പോർട്ടിനായി സർക്കാർ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രാപകലില്ലാതെ കേസ് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ വിദ്യാർഥികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.